
ഫോർട്ട്കൊച്ചി: ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണവും തിരിച്ചറിയൽ രേഖയും തട്ടിയെടുത്ത കേസിൽ യുവതിയും കാമുകനും മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി മംഗലത്ത് പറമ്പിൽ റിൻസീന(29), ഓട്ടോ ഡ്രൈവർ ഫോർട്ട്കൊച്ചി സ്വദേശി ഷാജഹാൻ (ഷാജി, 25) എന്നിവരാണ് അറസ്റ്റിലായതെന്ന് ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യക്കോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മാസം 25ന് ഫോർട്ട്കൊച്ചിയിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച പ്രതികൾ അവിടെ നിന്ന് ശീതള പാനീയം കഴിച്ച ശേഷം സുഖമില്ലെന്നു പറഞ്ഞ് 31ന് മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. തുടർന്ന് ആശുപത്രിയിലെ മുറിയിലേക്ക് ലോഡ്ജ് ഉടമയെയും സുഹൃത്തിനെയും വിളിച്ച് വരുത്തി മുറിയിൽ പൂട്ടിയിട്ട ശേഷം പണവും തിരിച്ചറിയൽ രേഖയും തട്ടിയെടുക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വിട്ടയയ്ക്കുകയും ചെയ്തെന്നാണ് കേസ്. ഹണിട്രാപ്പ് മോഡൽ തട്ടിപ്പാണ് പ്രതികൾ ഉദ്ദേശിച്ചതെങ്കിലും ലോഡ്ജ് ഉടമയും സുഹൃത്തും വഴങ്ങാതെ പൊലിസിൽ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോഡ്ജുടമ മട്ടാഞ്ചേരി അസി. പൊലിസ് കമ്മിഷണർ വി.ജി രവീന്ദ്രനാഥിന് പരാതി നൽകിയത്. ഇരുപത്തിനാല് മണിക്കൂറിനകം പ്രതികൾ പിടിയലായി. 11,000 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. പ്രതികളെ നേരത്തേയും ഹണിട്രാപ്പ് മോഡൽ തട്ടിപ്പുകൾ നടത്തിയതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ആസ്റ്റർ മെഡിസിറ്റിക്കു സമീപം രോഗികൾക്കും ബന്ധുക്കൾക്കും താമസ സൗകര്യം നൽകുന്ന സ്ഥാപനത്തിന്റെ ഉടമയിൽ നിന്നും പ്രതികൾ ഇതേ രീതിയിൽ പണം തട്ടിയെടുത്തതായി അറിയാൻ കഴിഞ്ഞിട്ടുണ്ടെന്ന് വി.ജി രവീന്ദ്രനാഥ്, ഇൻസ്പെക്ടർ പി.കെ സാബു എന്നിവർ പറഞ്ഞു. പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് കണ്ടെത്തും.
എസ്.ഐമാരായ ഒ.ജെ ജോർജ്, മധുസൂദനൻ, സിവിൽ പൊലിസ് ഓഫിസർമാരായ ബിജു, എഡ്‌വിൻ റോസ്, കെ.എ. അനീഷ്, എ.ടി. കർമിലി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.