photo

യോഗനാദം 2022 ഫെബ്രുവരി 16 ലക്കം എഡിറ്റോറിയൽ

.....................................................................

ഓരോ ഫയലും ഒരു ജീവിതമാണെന്ന സത്യം മനസിൽ എപ്പോഴുമുണ്ടാകണമെന്ന് സർക്കാർ ജീവനക്കാർക്ക് ഉപദേശം നൽകിയാണ് പ്രഥമ പിണറായി വിജയൻ സർക്കാർ അധികാരമേറ്റത്. പക്ഷേ നമ്മുടെ സർക്കാർ ജീവനക്കാരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും മുഖ്യമന്ത്രിയുടെ വാക്കുകൾ ചെവിക്കൊള്ളാൻ തയ്യാറായിട്ടില്ല. അതിന്റെ തെളിവാണ് എറണാകുളം പറവൂർ മാല്യങ്കര കോയിക്കൽ വീട്ടിൽ സജീവന്റെ ആത്മഹത്യ.

റവന്യൂ രേഖയിൽ നിലമായി കിടന്ന ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി പുരയിടമാക്കാൻ സർക്കാർ ഓഫീസുകൾ ഒന്നരവർഷം കയറിയിറങ്ങി മടുത്ത് ഗതികെട്ടാണ് ഈ മത്സ്യതൊഴിലാളി കഴിഞ്ഞ മൂന്നാം തിയതി ഒരു തുണ്ട് കയറിൽ ജീവനൊടുക്കിയത്.

കേരളത്തിലെ പതിനായിരങ്ങളാണ് സജീവനെപ്പോലെ ഇതേ കാര്യത്തിനായി സംസ്ഥാനത്തെ 27 ആർ.ഡി.ഒ ഓഫീസുകളിലും 78 താലൂക്ക് ഓഫീസുകളിലും 1670 വില്ലേജ് ഓഫീസുകളിലുമായി യാചകരെപ്പോലെ കയറിയിറങ്ങുന്നത്. പതിറ്റാണ്ടുകളായി വീടുവച്ചു കഴിയുന്ന ഭൂമി നിലമായതിനാൽ സജീവനെപ്പോലുള്ളവർക്ക് അത്യാവശ്യത്തിന് ഇത് പണയംവയ്ക്കാൻ പോലും കഴിയാറില്ല. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റാൻ സർക്കാർ ഫീസ് ഇളവ് ചെയ്തിട്ടും എങ്ങനെ ഇത് നിഷേധിക്കാമെന്നുള്ള ഗവേഷണത്തിലാണ് കുറേ സർക്കാർ ജീവനക്കാർ. പണമുള്ളവൻ ഏജന്റുമാരിലൂടെ കൈക്കൂലി കൊടുത്ത് ഈ ഓഫീസുകളിൽ നിന്ന് കാര്യങ്ങൾ സാധിച്ചു പോകും. തീരെ ഗതിയില്ലാത്തവരാണ് നേരിലെത്തുക. സർക്കാർ ഉദ്യോഗസ്ഥരുടെ അധികാരപ്രയോഗം മുഴുവൻ ഈ പാവങ്ങളുടെ പുറത്താണ്.

സജീവന്റെ ആത്മഹത്യ കേരളത്തിന്റെ മന:സാക്ഷിയെ പൊള്ളിച്ചപ്പോൾ മണിക്കൂറുകൾക്കുള്ളിൽ നാല് സെന്റ് കരഭൂമിയാക്കി രേഖ ജില്ലാ കളക്ടർ ജാഫർ മാലിക്ക് നേരിട്ട് സജീവന്റെ വീട്ടിലെത്തിച്ചു കൊടുത്തു. നിഷ്പ്രയാസം നടപ്പാക്കാവുന്ന ഈ നടപടിക്രമത്തിന് സമ്പത്തും സ്വാധീനവുമില്ലാത്ത ഒരു പാവപ്പെട്ടവന് ജീവനൊടുക്കേണ്ടി വന്നു. ഭാര്യ സതിയ്ക്കും രണ്ട് മക്കൾക്കും പ്രിയപ്പെട്ടവനെ നഷ്ടമായി. ഈ പാപകർമ്മത്തിന് ആരാണ് സമാധാനം പറയേണ്ടത്. സർക്കാരാണോ? ഉദ്യോഗസ്ഥരാണോ? വോട്ടുചെയ്ത ജനങ്ങളാണോ? എന്നാണ് ഈ ദുര്യോഗം അവസാനിക്കുക.

വലിയ ശമ്പളവും ആനുകൂല്യങ്ങളും അനുഭവിച്ച് സുഖിക്കുന്ന സർക്കാർ ജീവനക്കാരിലെ ഒരു വിഭാഗമാണ് ഇന്ന് കേരളത്തിന്റെ ശാപം. ഏത് സർക്കാരുകൾ വന്നാലും ആര് വിചാരിച്ചാലും നന്നാവില്ലെന്ന ഇക്കൂട്ടരുടെ ഹുങ്ക് അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു. ഈ ഡിജിറ്റൽ യുഗത്തിലും കാലഹരണപ്പെട്ട ചട്ടവും വകുപ്പും പറഞ്ഞ് സാധാരണ ജനങ്ങളെ പിഴിയുന്ന, ബുദ്ധിമുട്ടിക്കുന്ന ജീവനക്കാരെ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കരുത്. കുറെ ഉദ്യോഗസ്ഥർ കാര്യക്ഷമമായും ആത്മാർത്ഥമായും ജോലി ചെയ്യുന്നതുകൊണ്ടു മാത്രമാണ് സർക്കാർ സംവിധാനങ്ങൾ ഇങ്ങനെയെങ്കിലും മുന്നോട്ടുപോകുന്നത്. അവരുടെ കൂടി ആത്മവിശ്വാസം ഇത്തരക്കാർ ഇല്ലാതാക്കും.

തന്റെ മരണത്തിന് ഉത്തരവാദി സർക്കാരാണെന്ന് അടിവസ്ത്രത്തിൽ എഴുതിവച്ചാണ് സജീവൻ ജീവൻ വെടിഞ്ഞത്. ജീവനക്കാരുടെ കഴിവ് കേടിന് സർക്കാർ സമാധാനം പറയേണ്ട അവസ്ഥയായി. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിറുത്താനും കൃത്യമായി ജോലി ചെയ്യിക്കാനും സർക്കാരിന് ബാദ്ധ്യതയുണ്ട്. തെറ്റ് ചെയ്യുന്ന ജീവനക്കാർക്ക് നേരെ ഒരു ദാക്ഷിണ്യവും കാണിക്കരുത്. ദൈനംദിന ജീവിതത്തിൽ സർക്കാരിനെയും പൗരന്മാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഉദ്യോഗസ്ഥർ. അവരിലെ കളകളെ കണ്ടെത്തി പിഴുതെറിയണം. ജനങ്ങളുടെ വേദനകൾ കണ്ടറിഞ്ഞ് സേവിക്കുന്നവരെ പനപോലെ വളർത്തണം. എങ്കിലേ ഏത് സർക്കാരിനായാലും ജനങ്ങളുടെ സ്നേഹവും വിശ്വാസവും നേടിയെടുക്കാനാകൂ.

ജനങ്ങളുമായി ഏറ്റവും അധികം ഇടപെടേണ്ടി വരുന്ന വകുപ്പാണ് റവന്യൂവകുപ്പ്. കുറേക്കാലമായി ഏറ്റവുമധികം പരിഷ്കാരങ്ങളും ആധുനികവത്കരണവും നടന്ന വകുപ്പ് കൂടിയാണിത്. സേവനങ്ങളിൽ ബഹുഭൂരിപക്ഷവും ഓൺലൈനിൽ ലഭ്യമാക്കിയിട്ടുമുണ്ട്. നല്ലൊരു വിഭാഗം ജീവനക്കാരുടെ സമീപനങ്ങളിലും മാറ്റം വന്നു. പക്ഷേ 'നഞ്ചെന്തിന് നന്നാഴി' എന്ന സ്ഥിതിയാണ് വകുപ്പിൽ. കുറേ അഴിമതിക്കാരുടെയും ചട്ടപ്പടിക്കാരുടെയും അഴിഞ്ഞാട്ടം മൂലം മൊത്തം വകുപ്പിന് ചീത്തപ്പേരാണ്. കേരളത്തിലെവിടെയും ഇതാണ് അവസ്ഥ. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സജീവൻ ഒന്നര വർഷം കയറിയിറങ്ങി മടുത്ത ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസ്. പതിറ്റാണ്ടുകളായി ഇടനിലക്കാരുടെ വിളനിലമാണിവിടം. പതിനായിരക്കണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. പലപ്പോഴും ഐ.എ.എസുകാരാണ് ആർ.ഡി.ഒ പദവിയിൽ സബ് കളക്ടർമാരായി എത്തുന്നത്. എന്നിട്ടും ഒന്നും നേരെയാക്കാനായില്ല. പരാതികളുടെ കുത്തൊഴുക്കിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ പതിറ്റാണ്ടുകൾ തുടർച്ചയായി ഇവിടെയിരുന്ന് ജനങ്ങളെ വട്ടംകറക്കിയ 27 കളകളെ ഒറ്റയടിക്ക് ഇവിടെ നിന്ന് സ്ഥലംമാറ്റിയിരുന്നു. അതിന് ശേഷം കാര്യങ്ങൾ ഒന്ന് ക്രമപ്പെട്ടുവരുന്നതിനിടെയാണ് പുതിയ ദുഷ്പേര്.

സജീവന്റെ ജീവനെടുത്ത, ആ നാല് സെന്റ് മണ്ണിൽ കണ്ണീര് വീഴ്ത്താൻ കാരണമായവരെ കണ്ടെത്താൻ സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചിട്ടുണ്ട്. ഇത്തരം കമ്മിഷനുകളുടെ റിപ്പോർട്ടിന്മേൽ നടപടിയൊന്നും ഉണ്ടാകില്ലെന്ന ആത്മവിശ്വാസവും അഴിമതിക്കാർക്ക് ധൈര്യം പകരുന്നു. സജീവനോട് നീതി ചെയ്യണമെങ്കിൽ ആ ധൈര്യം ഇല്ലാതാക്കണം. കുറ്റക്കാരെന്ന് കണ്ടെത്തുവർക്ക് നേരെ മുഖം നോക്കാതെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണം. ഇല്ലെങ്കിൽ ഇവിടെ ഇനിയും സജീവന്മാരുണ്ടാകും. റവന്യൂവകുപ്പിലെ പിഴവുകളുടെ പേരിൽ ഇനിയും പാവപ്പെട്ടവൻ ജീവൻ ഹോമിക്കാൻ ഇടവരുത്തരുത്.

വീട് പണിയും മകളുടെ വിവാഹവും മകന്റെ ചികിത്സയും സജീവന്റെ ചെറിയ കുടുംബത്തിന്റെ താളം തെറ്റിച്ച നിലയിലായിരുന്നു. 20 ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയിലായിരുന്നു കുടുംബം. എസ്.എൻ.ഡി.പി യോഗം മാല്യങ്കര ശാഖയിലെ സജീവ പ്രവർത്തകനായിരുന്നു സജീവൻ. ആ കുടുംബത്തിന് കൈത്താങ്ങാകാൻ സംഘടനയ്ക്ക് ഉത്തരവാദിത്വമുണ്ട്. അതിനാൽ സജീവന്റെ കടബാദ്ധ്യത യോഗവും പറവൂർ യൂണിയനും ചേർന്ന് ഏറ്റെടുത്തു കഴിഞ്ഞു. ഇതിലേറെ ഉത്തരവാദിത്വം കേരള സർക്കാരിനുമുണ്ട്. ഈ ദുരന്തത്തിന് പ്രായശ്ചിത്തമായി സജീവന്റെ മകനോ മകൾക്കോ സർക്കാർ ജോലി നൽകി ആ കുടുംബത്തെ രക്ഷിക്കണം. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഇക്കാര്യം ഗൗരവമായി പരിഗണിക്കണം. ഇത് ഒരു അപേക്ഷയാണ്.