അങ്കമാലി: അങ്കമാലി എഫ്.സി.ഐഗോഡൗണിൽ നിന്നുള്ള ചരക്കുനീക്കം പുനരാരംഭിച്ചു. 24 ലോറികളിലായി കയറ്റിയിട്ടിരുന്ന 3360 ചാക്ക് അരി ഇന്നലെ ഉച്ചയോടെ കൊണ്ടുപോയി. സിവിൽ സപ്ലൈസിന്റെ

ഗോഡൗണിലെത്തിച്ചശേഷം അവിടെനിന്ന് എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ റേഷൻകടകളിലേക്ക് വിതരണത്തിനായി പോകേണ്ടിയിരുന്ന അരിയാണ് ആറുദിവസമായി ലോറി​കളിൽ കെട്ടിക്കി​ടന്നത്. നിസ്സഹകരണ സമരത്തിന്റെ ഭാഗമായി തൊഴിലാളികൾ ഓരോലോറിയിലും 10ടൺ വീതം അരി കയറ്റേണ്ടതിനുപകരം ഏഴുടൺവീതമേ കയറ്റിയിരുന്നുള്ളൂ. അതിനാലാണ് ലോഡ് കൊണ്ടുപോകാതിരുന്നത്.

അട്ടി​ക്കൂലി നൽകാത്തതിൽ പ്രതിഷേധിച്ച് അങ്കമാലി എഫ്.സി.ഐ.യിൽ തൊഴിലാളികൾ രണ്ടാഴ്ചയോളമായി നടത്തിവന്ന നിസഹകരണസമരം പിൻവലിച്ചതോടെ ഇന്നലെമുതൽ ലോറികളിൽ പൂർണ്ണഅളവിൽ അരി കയറ്റിത്തുടങ്ങി.

കൊവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും ജില്ലാ കളക്ടറുടെ ഇടപെടലിനെത്തുടർന്നും നിസ്സഹകരണ സമരം പിൻവലിച്ചെങ്കിലും അട്ടിക്കൂലി പുന:സ്ഥാപിച്ചു കിട്ടുംവരെ പ്രതിഷേധം തുടരാണ് തൊഴിലാളികളുടെ

തിരുമാനം.