കൊച്ചി: തൃപ്പൂണിത്തുറയിലെ പഴയ ഇരുമ്പുപാലം പുതുക്കിപ്പണിയാൻ ഇതുവരെ ഭരണാനുമതി നൽകാത്തതെന്തുകൊണ്ടെന്ന് ഹൈക്കോടതി. കാലപ്പഴക്കത്തെത്തുടർന്ന് അപകടാവസ്ഥയിലായതോടെ ഇരുമ്പുപാലം അടച്ചിട്ട് മുപ്പതുമാസം കഴിഞ്ഞിട്ടും പുതിയപാലം നിർമ്മിക്കാൻ ഭരണാനുമതിയോ സാങ്കേതികാനുമതിയോ നൽകിയില്ലെന്നാരോപിച്ച് മുക്കോട്ടിൽ ടെമ്പിൾ റോഡ് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ റോയ് തെക്കൻ, കെ.എസ്. ശങ്കരനാരായണൻ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ഇക്കാര്യം ചോദിച്ചത്. തുടർന്ന് സർക്കാരിന്റെ വിശദീകരണം തേടി ഹർജി ഈമാസം 28 ലേക്ക് മാറ്റി.

തോട്ടപ്പിള്ളിക്കാട്ടുപുഴയ്ക്ക് കുറുകേയുള്ള ഇരുമ്പുപാലം കൊച്ചി നഗരത്തെയും തൃപ്പൂണിത്തുറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം അപകടത്തിലായതോടെ 2019 മാർച്ചിൽ അടച്ചു. ഇരുചക്ര വാഹനങ്ങൾക്കു മാത്രമാണ് പാലത്തിലൂടെ കടന്നു പോകാൻ അനുമതിയുള്ളത്. എറണാകുളം - തൃപ്പൂണിത്തുറ മേഖലകളെ ബന്ധിപ്പിക്കുന്ന ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നതിനാൽ പിറവം, മുളന്തുരുത്തി, വൈക്കം തുടങ്ങിയ മേഖലകളിൽ നിന്നു കൊച്ചി നഗരത്തിലേക്ക് എത്തുന്നവർ ആശ്രയിച്ചിരുന്നത് ഇരുമ്പുപാലത്തെയാണ്. ഇവിടെ പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്കും എക്സിക്യൂട്ടീവ് എൻജിനീയർക്കും മന്ത്രിക്കും നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. പുതിയപാലത്തിന് ഭരണ - സാങ്കേതിക അനുമതി ലഭിച്ചാലേ ടെണ്ടർ നടപടികൾ തുടങ്ങാനാവൂ. ഭരണാനുമതിക്ക് നടപടിയെടുക്കമെന്ന ഉറപ്പ് ഇനിയും പാലിച്ചിട്ടില്ലെന്നും രണ്ടു മാസത്തിനുള്ളിൽ ഭരണാനുമതി നൽകാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.