
കിഴക്കമ്പലം (എറണാകുളം): കുമ്മനോട് തൃക്കയിൽ മഹാദേവ ക്ഷേത്രക്കുളത്തിൽ നായയെ കൊന്ന് ചാക്കിലാക്കി കല്ലുകെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ക്ഷേത്രത്തോട് ചേർന്നുള്ള സർപ്പപ്രതിഷ്ഠയിൽ ആയില്ല്യപൂജയ്ക്ക് എത്തിയ കാർമ്മികരാണ് കൽപ്പടവുകളോട് ചേർന്ന് ചാക്ക് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ ജഡം ചീഞ്ഞപ്പോൾ പൊങ്ങിവന്നതാണെന്ന് കരുതുന്നു.
കഴിഞ്ഞ 7ന് ഇവിടെ പ്രതിഷ്ഠാ മഹോത്സവവും 12ന് ആറാട്ടോടെ സമാപിക്കുന്ന ഉത്സവവും നടത്തേണ്ടിയിരുന്നതാണെങ്കിലും കൊവിഡ് സാഹചര്യത്തിൽ മാറ്റിവച്ചിരുന്നു. നായയുടെ ജഡം കണ്ട കടവിലാണ് ആറാട്ട് നടക്കേണ്ടിയിരുന്നത്.
പുത്തൻകുരിശിൽ നിന്ന് വെറ്ററിനറി ഡോക്ടറെത്തി പോസ്റ്റ്മോർട്ടം നടത്തി. പത്ത് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൊലീസ് കേസെടുത്തു.
സംഭവത്തിൽ പ്രതിഷേധിച്ച് വിശ്വാസികൾ പ്രകടനവും പൊതുയോഗവും നടത്തി. സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. കുളം വറ്റിച്ച് ശുദ്ധിക്രിയകൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.