കൊച്ചി: യുവദമ്പതികളെ മർദ്ദിച്ച കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാർക്കു നേരെ അക്രമകാരികളായ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് പ്രതി ഓടി രക്ഷപ്പെട്ടു. നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രതിയെ രക്ഷപ്പെടാൻ സാഹായിച്ച നാല് പേരെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തു. അരൂർ ചിട്ടയിൽ വീട്ടിൽ അജീഷ് (37), എ.കെ.ജി കോളനി നിവാസികളായ ചൈത്രത്തിൽ വീട്ടിൽ വൈശാഖ് (21), മനീഷ് (29), ചന്ദനപറമ്പിൽ വീട്ടിൽ യേശുദാസ് (21) എന്നിവരാണ് അറസ്റ്റിലായത്.
തമ്മനം എ.കെ.ജി കോളനിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സിനിമയെ വെല്ലുന്ന സംഭവമുണ്ടായത്. കോളനി നിവാസിയായ വിശാലാണ് ഓടി രക്ഷപ്പെട്ടത്. ഇയാൾ ഒളിവിലാണ്. നാട്ടുകാർക്ക് ശല്യമായി നായ്ക്കളെ വളർത്തുന്നതും പൊലീസിന്റെ കൃത്യനിർവഹണത്തിന് തടമായി നായ്ക്കളെ അഴിച്ചുവിട്ടതും വ്യക്തമാക്കി പാലാരിവട്ടം പൊലീസ് കൊച്ചി കോർപ്പറേഷന് പരാതി നൽകി.
ചൊവ്വാഴ്ച രാവിലെ തമ്മനം സ്വദേശിയായ അൽത്താഫും ഭാര്യയും കടയിൽ പോകുമ്പോഴാണ് വിശാൽ ഇവരെ തടഞ്ഞു നിറുത്തി ആക്രമിച്ചത്. അൽത്താഫിനെ ക്രൂരമായി മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യയെ തല്ലിവീഴ്ത്തുകയും ഇവരുടെ മൊബൈൽ ഫോൺ എറിഞ്ഞുടയ്ക്കുകയും ചെയ്തു. ഇരുവരും ആശുപത്രിയിൽ ചികിത്സതേടിയ ശേഷം പാലാരിവട്ടം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തന്നെ തിരക്കിയെത്തിയ പൊലീസിനെ കണ്ടയുടൻ ഇയാൾ മൂന്ന് റോട്ട്‌വീലറുകളെയും രണ്ട് ഡോബർമാൻ നായ്ക്കളെയും അഴിച്ചു വിട്ടശേഷം ഓടിമറഞ്ഞു. നായ്ക്കളുടെ കടിയേൽക്കാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ കാലിന് മുറിവേറ്റത്. ആർക്കും കടിയേറ്റിട്ടില്ല. പ്രതിയുടെ വീട്ടിലുണ്ടായിരുന്നവരാണ് അറസ്റ്റിലായവർ. വിശാലിന് ലഹരി ഇടപാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.