ആലുവ: ഓൺലൈൻ ഇടപാടിലൂടെ നഷ്ടപ്പെട്ട പണം തിരിച്ചെടുത്ത് നൽകി വീണ്ടും റൂറൽ സൈബർ പൊലീസ്. പുക്കാട്ടുപടി സ്വദേശിയായ അറുപതുകാരന് അക്കൗണ്ടിലുണ്ടായിരുന്ന 74,498 രൂപയാണ് നഷ്ടപ്പെട്ടത്. ബി.എസ്.എൻ.എൽ കണക്ഷനുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്.
സിം കാർഡിന്റെ കെ.വൈ.സി കാലാവധി കഴിഞ്ഞെന്നും ഉടൻ പുതുക്കിയില്ലെങ്കിൽ സേവനം അവാസാനിക്കുമെന്നും പറഞ്ഞ് മൊബൈലിൽ സന്ദേശമെത്തി. ബന്ധപ്പെടാൻ നൽകിയ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ ഒരു ആപ്പ് ഡൗൺ ലോഡ് ചെയ്യാൻ നിർദ്ദേശിച്ചു. ബി.എസ്.എൻ.എല്ലിന്റേമായി സാദൃശ്യമുള്ള ആപ്പ് ഡൗൺ ലോഡ് ചെയ്ത ശേഷം അതുവഴി പത്ത് രൂപ അയക്കാനും ആവശ്യപ്പെട്ടു. നിർദ്ദേശങ്ങളെല്ലാം അനുസരിച്ചതിന് പിന്നാലെ അക്കൗണ്ടിലുള്ള മുഴുവൻ പണവും തട്ടിപ്പുസംഘം പിൻവലിച്ചെടുത്തു. ഉടനെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി. സൈബർ പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി. തുക പോയത് ഒൺലൈൻ ഗെയിം കളിക്കുന്ന അക്കൗണ്ടിലേക്കാണെന്ന് വ്യക്തമായി. ഗെയിമിന്റെ ലീഗൽ സെല്ലുമായി പൊലീസ് ബന്ധപ്പെടുകയും പണം അക്കൗണ്ടിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു.
കാമറ വാങ്ങാൻ പോയയാൾക്ക് നഷ്ടം 25,000
ഒ.എൽ.എക്‌സിൽ കാമറ വിൽക്കാനുണ്ടെന്ന പരസ്യം കണ്ട് ബന്ധപ്പെട്ട യു.സി കോളേജ് സ്വദേശിയായ യുവാവിന് 25000 രൂപയാണ് നഷ്ടപ്പെട്ടത്. പരസ്യത്തിൽ ഉണ്ടായിരുന്ന നമ്പറുമായി ബന്ധപ്പെട്ടപ്പോൾ ആർമി ഉദ്യോഗസ്ഥനാണെന്നും നെടുമ്പാശേരി എയർ പോർട്ടിലാണ് ജോലിയെന്നും ഇപ്പോൾ ആലുവയിലുണ്ടെന്നും മറുപടി ലഭിച്ചു.
പണത്തിന് അത്യാവശ്യമായതിനാലാണ് വിലകൂടിയ കാമറ 60,000 രൂപയ്ക്ക് വിൽക്കുന്നതെന്നും പറഞ്ഞു. ആവശ്യപ്പെട്ടതനുസരിച്ച് യുവാവ് 25000 രൂപ അക്കൗണ്ട് വഴി അഡ്വാൻസും നൽകി. പിന്നീട് ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്. സൈബർ പൊലീസ് സ്റ്റേഷൻ ടീം ഉടനെ ഇടപെട്ട് പണം കൈമാറിയ അക്കൗണ്ട് ഫ്രീസ് ചെയ്യുകയും പണം തിരികെ ലഭിക്കുന്നതിനുള്ള നടപടിയെടുക്കുകയുമായിരുന്നു.
ഒൺലൈൻ ഇടപാടുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എം.ബി. ലത്തീഫ്, എസ്.ഐ സി. കൃഷ്ണകുമാർ, സി.പി.ഒ മാരായ പി.എസ്. ഐനീഷ്, ജെറി കുര്യാക്കോസ്, സി.ഐ. ഷിറാസ് അമീൻ തുടങ്ങിയവരും ഉണ്ടായിരുന്നു.