തട്ടേക്കാട്: കേരളക്കരയെ കണ്ണീരിലാഴ്ത്തിയ തട്ടേക്കാട് ബോട്ട് ദുരന്തം നടന്നിട്ടു നാളെ പതിനഞ്ചുവർഷം തികയും. തട്ടേക്കാട് ദുരന്തവാർഷികത്തിന്റെ സ്മരണയിൽ ഇന്നും തേങ്ങുന്നൊരു ഗ്രാമമാണ് അങ്കമാലിയിലെ എളവൂർ. എളവൂർ യു.പി.സ്കൂളിലെ പതിനഞ്ചു വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരുമാണ് അന്ന് മുങ്ങിമരിച്ചത്. അങ്കമാലി എളവൂർ സെന്റ് ആന്റണീസ് സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് 53 വിദ്യാർത്ഥികളടക്കം 61 പേരായിരുന്നു വന്നത്. തട്ടേക്കാട് പക്ഷിസങ്കേതം സന്ദർശിച്ചു മടങ്ങുമ്പോഴാണ് വിനോദയാത്രക്കാർ സഞ്ചരിച്ചിരുന്ന മൂന്ന് ബോട്ടുകളിലൊന്നാണ് അപകടത്തിൽപെട്ടത്. തട്ടേക്കാട് പക്ഷിസങ്കേതത്തിന് ഒരുകിലോമീറ്റർ അകലെ പെരിയാറിലെ ആറുമീറ്ററോളം ആഴമുള്ള ചെട്ടിപ്പള്ളി ഭാഗത്ത് 2007 ഫെബ്രുവരി 20 വൈകിട്ട് ആറരയോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ഫൈബർബോട്ടിൽ 37 പേർ യാത്രചെയ്തിരുന്നു.

ബോട്ടിന്റെ ഉടമ പി. എം രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 5 വർഷം കഠിനതടവിന് കോടതി വിധിക്കുകയും പിന്നീട് മേൽക്കോടതി രണ്ടുവർഷമാക്കി ശിക്ഷ ചുരുക്കുകയും ചെയ്തു.

തട്ടേക്കാട് ദുരന്തത്തിന്റെ കാരണം അനാസ്ഥയാണെന്ന് ജസ്റ്റിസ് പരീതുപിള്ള കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് പെരിയാറിൽ ബോട്ട് സർവീസ് നടത്തുന്ന എല്ലാ ബോട്ടുകളിലും സർക്കാർ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നുണ്ട്.