high-court-of-kerala

കൊച്ചി: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഹംസ വധക്കേസിലെ രണ്ടാം പ്രതി കാസർകോട് തളങ്കര ഖാസി ലെയിനിൽ കെ.എം. അബ്ദുള്ളയ്ക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. സ്വർണ്ണക്കടത്ത് ഒറ്റിക്കൊടുത്തെന്ന പേരിൽ 1989 ഏപ്രിൽ 29ന് കാസർകോട് ദേശീയപാതയിൽ ചട്ടംചാലിൽ വച്ച് ഹംസയെ അബ്ദുള്ളയടക്കമുള്ള പ്രതികൾ വെടിവച്ചു കൊന്നെന്നായിരുന്നു കേസ്. 2010 സെപ്തംബർ 29 നാണ് എറണാകുളം അഡി. സെഷൻസ് കോടതി അബ്ദുള്ളക്ക് ജീവപര്യന്തം വിധിച്ചത്. അപ്പീൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.

പാകിസ്ഥാൻ അബ്ദുറഹ്മാൻ എന്നു വിളിക്കുന്ന അബ്ദുറഹ്മാന്റെ കള്ളക്കടത്തു സംഘത്തിലെ അംഗങ്ങളായിരുന്നു ഹംസയും അബ്ദുള്ളയും. പ്രതിഫലത്തെച്ചൊല്ലി അബ്ദുറഹ്മാനുമായി തർക്കമുണ്ടായതിനെത്തുടർന്ന് ഹംസയും മറ്റൊരാളും ഒറ്റുകാരായി. ഇവർ നൽകിയ വിവരമനുസരിച്ച് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) നടത്തിയ പരിശോധനയിൽ 100 സ്വർണ്ണക്കട്ടികൾ വീതമുള്ള 16 ജാക്കറ്റുകൾ പിടിച്ചെടുത്തു. ഇതിനുള്ള പ്രതിഫലമായി അന്ന് 93 ലക്ഷം രൂപയാണ് ഡി.ആർ.ഐ വാഗ്ദാനം ചെയ്തത്. ഇതിൽ ആദ്യ ഗഡു നൽകുകയും ചെയ്തു.

കേസിലെ 19 പ്രതികളിൽ അബ്ദുള്ള ഉൾപ്പെടെ ആറു പേരെ കോടതി ശിക്ഷിച്ചു. അബ്ദുള്ളയെ കുറ്റവുമായി ബന്ധപ്പെടുത്തുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വെറുതേ വിട്ടത്.