pethdptl

കൊച്ചി: വളർത്തു മൃഗങ്ങൾക്ക് ഉന്നത ഗുണനിലവാരമുള്ള ചികിത്സയുമായി സ്വകാര്യ പെറ്റ് ക്ലിനിക്കുകളും മൃഗാശുപത്രികളും കളം നിറയുന്നു. 100ലേറെ സ്വകാര്യ സ്ഥാപനങ്ങൾ നിലവിലുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെ ബഹുനില കെട്ടിടങ്ങളിൽ കോടികളുടെ മുതൽമുടക്കിൽ പ്രവർത്തിക്കുന്നവയാണ് ഇതിലേറെയും.

17സ്വകാര്യ സ്ഥാപനങ്ങളുള്ള എറണാകുളം ജില്ലയാണ് മുന്നിൽ. വയനാട്ടിലാണ് കുറവ് - മൂന്ന്. പെറ്റ് ഹോസ്പിറ്റലുകളാണ് കൂടുതലും. കന്നുകാലികളെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്. സർക്കാർ മൃഗാശുപത്രികളിലെ വൃത്തിയില്ലായ്‌മ, വേണ്ട സമയത്ത് ഡോക്ടറെ ലഭിക്കായ്ക, ആധുനിക ഉപകരണങ്ങളുടെ കുറവ് തുടങ്ങിയവയാണ് സ്വകാര്യ ക്ലിനിക്കുകളെ ജനപ്രിയമാക്കുന്നത്.

അത്യാധുനിക സൗകര്യങ്ങൾ

 ഓപ്പറേഷൻ തിയേറ്റർ

 ഐ.സി.യു

 താക്കോൽദ്വാര ശസ്ത്രക്രിയ

 എക്‌സ് റേ

 റേഡിയോളജി

 അൾട്രാ സൗണ്ട്

 ആംബുലൻസ്

 ഡോക്ടർമാർക്ക് സർക്കാർ സർവീസ് വേണ്ട
യുവ വെറ്ററിനറി ഡോക്ടർമാരിലേറെയും സ്വന്തം സ്ഥാപനമെന്ന സ്വപ്നത്തിലേക്ക് തിരിയുകയാണ്. ഇവർക്കൊപ്പം അനുഭവ സമ്പന്നരും വിരമിച്ച ഡോക്ടർമാരുമൊക്കെ ചേരുമ്പോൾ വലിയ ക്ലിനിക്കിനും സ്വകാര്യ മൃഗാശുപത്രിക്കും രൂപമാകും. ഏഴ് ഡോക്ടർമാരുടെയും 15ലേറെ സ്റ്റാഫുകളുടെയും സേവനം ലഭിക്കുന്ന ആശുപത്രികളുണ്ട് കൊച്ചിയിൽ.

 5 കോടി- (വെറ്ററിനറി ക്ലിനിക്കുകളും പെറ്റ് ക്ലിനിക്കുകകളും തുടങ്ങാനുള്ള ഉപകരണങ്ങൾക്ക് മാത്രം മുടക്ക്)


 20-30 (നഗര പ്രദേശങ്ങളിൽ സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളും ദിവസവും എത്തുന്ന കേസുകളുടെ എണ്ണം.)

 ലൈസൻസ്

സർക്കാർ, തദ്ദേശ സ്ഥാപനം, റേഡിയോളജി, എക്‌സ്‌റേ, അൾട്രാസൗണ്ട് ലൈസൻസ്

 സ്വകാര്യ മൃഗ പരിപാലന കേന്ദ്രങ്ങൾ
എറണാകുളം- 17,തിരുവനന്തപുരം- 15,കൊല്ലം- 8, പത്തനംതിട്ട- 9,ആലപ്പുഴ- 8,കോട്ടയം- 8,ഇടുക്കി- 5, തൃശൂർ- 9, മലപ്പുറം- 8, പാലക്കാട്- 5, കോഴിക്കോട്- 7, വയനാട്- 3,കണ്ണൂർ- 4,കാസർകോട്- 4

'കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും വൃത്തിയുള്ള അന്തരീക്ഷവുമുണ്ടെങ്കിൽ അവിടേക്ക് ജനങ്ങളെത്തും. തിരക്ക് വർദ്ധിക്കും".
-ഡോ. സുനിൽ കുമാർ,
ഫെലിക്കൻ പെറ്റ് ഹോസ്പിറ്റൽ എറണാകുളം