കൊച്ചി: പള്ളുരുത്തി അഴകിയകാവ് ക്ഷേത്രക്കുളം എം.പി ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിച്ചതിനെക്കുറിച്ച് അന്വേഷണം. കേന്ദ്രമന്ത്രിയായിരിക്കെ പ്രൊഫ. കെ.വി.തോമസ് എം.പിയുടെ ഫണ്ടിൽ നിന്ന് 30 ലക്ഷവും കൊച്ചി കോർപ്പറേഷന്റെ തനത് ഫണ്ടിൽ നിന്ന് 20 ലക്ഷവും രൂപ ഉപയോഗിച്ച് 2014-15 കാലത്തായിരുന്നു നവീകരണം.
ക്ഷേത്രക്കുളം പൊതുകുളമെന്ന് ചിത്രീകരിച്ച് എം.പി.ഫണ്ടും കോർപ്പറേഷൻ ഫണ്ടും ദുരുപയോഗം ചെയ്തെന്നാണ് ക്ഷേത്രഭൂമി സംരക്ഷണസമിതിയുടെ പരാതി. കുളം നവീകരിച്ചത് ക്ഷേത്രപുനരുദ്ധാരണ സമിതിയാണെന്നും ഇവർ അവകാശപ്പെടുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രോഗ്രാം ഇംപ്ളിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് വിഭാഗം ജില്ലാ പ്ളാനിംഗ് വിഭാഗത്തിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. നിർവഹണ ഏജൻസിയായ കൊച്ചി കോർപ്പറേഷന്റെ സെക്രട്ടറിയുടെ വിശദീകരണം സർക്കാർ സ്വീകരിച്ചില്ല. കഴിഞ്ഞ നവംബർ 16ന് രണ്ടാമത് സമർപ്പിച്ച റിപ്പോർട്ടും തൃപ്തികരമല്ലാത്തതിനാൽ ജില്ലാ പ്ളാനിംഗ് വിഭാഗം മടക്കി. പൊതുആവശ്യത്തിനല്ലാതെ എം.പി ഫണ്ട് ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടം. മതസ്ഥാപനങ്ങളിൽ എം.പി ഫണ്ട് വിനിയോഗം നിഷിദ്ധവുമാണ്. ശ്മശാനഭൂമിക്ക് മാത്രമാണ് ഇതിൽ ഇളവ്.
രേഖകളിലെല്ലാം തന്നെ ക്ഷേത്രക്കുളത്തിന് പകരം പള്ളുരുത്തി പൊലീസ് സ്റ്റേഷന് മുന്നിലുള്ള പൊതുകുളം എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. സർവേ നമ്പറും തെറ്റാണ്. കെ.വി.തോമസ് എം.പി 2013ൽ കൊച്ചി മേയർക്ക് നൽകിയ കത്തിലും പൊതുകുളമെന്നാണ് പരാമർശം.
അഴകിയകാവ് ക്ഷേത്രക്കുളം
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ് പ്രശസ്തമായ അഴകിയകാവ് ഭഗവതി ക്ഷേത്രം. സമീപത്തെ കോതകുളങ്ങര, മാരംപിള്ളി, വിഷ്ണുഅമ്പലം ക്ഷേത്രങ്ങളിലെ ആറാട്ടും നടക്കുന്നത് ഈ കുളത്തിലാണ്. ചെളി കോരി, ചുറ്റുമുള്ള കൽക്കെട്ട് പുനരുദ്ധരിച്ച് സംരക്ഷണഭിത്തി കെട്ടുന്നതായിരുന്നു ജോലി.
പിന്നിൽ ദുരുദ്ദേശ്യം
ക്ഷേത്രഭൂമി റവന്യൂ പുറമ്പോക്കാണെന്ന് വരുത്തിത്തീർക്കാനുള്ള ആസൂത്രിതശ്രമങ്ങളുടെ ഭാഗമാണ് ഈ ഫണ്ട് ദുർവിനിയോഗം. ആറ് കോടിയിലേറെ മുടക്കി നടന്ന ക്ഷേത്രപുനരുദ്ധാരണത്തിന്റെ ഭാഗമായി ക്ഷേത്രക്കമ്മിറ്റി തന്നെയാണ് കുളം പുനരുദ്ധരിച്ചത്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. പൊതുഫണ്ട് ദുർവിനിയോഗം ചെയ്തവരെ വെറുതേവിടരുത്.
പി.സി.ഉണ്ണികൃഷ്ണൻ
സെക്രട്ടറി,
അഴകിയകാവ് ക്ഷേത്രഭൂമി സംരക്ഷണസമിതി
ആരോപണം ബാലിശം
നാശോന്മുഖമായി കിടന്ന ക്ഷേത്രക്കുളത്തിൽ 57പേർ മുങ്ങി മരിച്ചിട്ടുണ്ട്. ജനങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് 12ാം വാർഡ് കൗൺസിലറായിരുന്നപ്പോൾ പുനരുദ്ധാരണത്തിന് ശ്രമിച്ചത്. നീർത്തടസംരക്ഷണ പദ്ധതിപ്രകാരം ഫണ്ടും പാസായി. 420 മീറ്റർ ചുറ്റളവുള്ള കുളം സേലത്ത് നിന്ന് വിദഗ്ദ്ധരെ കൊണ്ടുവന്നാണ് പുനരുദ്ധരിച്ചത്. ആരോപണങ്ങളിലൊന്നും ഒരു കഴമ്പുമില്ല. കുളം ക്ഷേത്രത്തിന്റേത് തന്നെയാണ്.
എം.ത്യാഗരാജൻ
മുൻകൗൺസിലർ