മൂവാറ്റുപുഴ: മലയോര ഗ്രാമങ്ങളിൽ എല്ലിപ്പനി കൂടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കല്ലൂർക്കാട് ,പായിപ്ര ,മഴുവന്നൂർ പഞ്ചായത്തുകളിലായി 3 പേർ മരിച്ചു.നിരവധിപ്പേർ ആശുപത്രിയിൽ ചികിൽസയിലുണ്ട്. എലിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികൾ വഴി പ്രതിരോധ മരുന്ന് വിതരണം ശക്തിപ്പെടുത്തണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം അധികൃതരോട് ആവശ്യപ്പെട്ടു.

കൊവിഡ് ലക്ഷണങ്ങളാണെന്ന് കരുതി ആശുപത്രിയിൽ പോകാൻ മടിക്കുന്നവരും ധാരാളമാണ്. വേനലായതോടെ കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ രോഗാണു സാദ്ധ്യത കൂടുതലാണ്. എലി നശീകരണവും കാര്യക്ഷമമല്ല. ക്ഷീരകർഷകർ പുല്ല് സമാഹരിക്കാൻ പാടശേഖരങ്ങളിൽ ഇറങ്ങുന്നതും പതിവാണ്. ഇവരിൽ ഭൂരിപക്ഷവും പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നവരല്ല. പൈനാപ്പിൾ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നവരിലും തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ക്ഷീരകർഷകർ, ശുചീകരണ മേഖലയിലെ ജീവനക്കാർ എന്നിവരിലാണ് കൂടുതൽ രോഗ സാദ്ധ്യത ഉള്ളത്.പ്രതിരോധ മരുന്ന് ഡോക്സി സൈക്ലിൻ ഗുളിക 6 ആഴ്ച കഴിച്ചാൽ രോഗത്തെ ചെറുക്കാൻ കഴിയും.

എലിമൂത്രം കലർന്ന ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നവരിലാണ് രോഗം കണ്ടെത്തിയത്. കൈകാലുകളിൽ മുറിവോ, പോറലോ ഉണ്ടെങ്കിൽ ലെപ്ടോസ് പൈറരോഗാണു ശരീരത്തിൽ പ്രവേശിക്കും. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ ഒരാഴ്ചക്കകം രോഗലക്ഷണം പ്രകടമാകും. പനി, ഛർദ്ദി, വിശപ്പില്ലായ്മ, തലവേദന, കണ്ണുകൾക്ക് ചുമപ്പ് നിറം എന്നിവ ലക്ഷണങ്ങളാണ്. വൈറൽപ്പനി എന്ന നിലയിൽ ചികിൽസ തുടർന്നാൽ കരൾ, വൃക്ക ,ശ്വാസകോശം എന്നിവയുടെ പ്രവർത്തനം തകരാറിലാക്കും. ആരംഭത്തിൽ രോഗ നിർണ്ണയം നടത്തിയാൽ സങ്കീർണ്ണമായ സാഹചര്യം ഒഴിവാക്കാൻ കഴിയും. ജില്ലാ ആരോഗ്യ വകുപ്പ് ജാഗ്രതയോടെ ഇക്കാര്യത്തിൽ ഇടപെടൽ നടത്തണമെന്നും പ്രതിരോധ മരുന്ന് വിതരണം വ്യാപകമാക്കണമെന്നും എൽദോ എബ്രഹാം ആവശ്യപ്പെട്ടു.