കോലഞ്ചേരി: കിറ്റെക്സ് കമ്പനിയിലെ അന്യസംസ്ഥാന തൊഴിലാളികൾ കിഴക്കമ്പലത്ത് ക്രിസ്മസ് രാത്രിയിൽ പൊലീസിനെ ആക്രമിച്ച് പൊലീസ് വാഹനം തകർത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചു. 175 പേർക്കെതിരെ 524 പേജുള്ള കുറ്റപത്രം കോലഞ്ചേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്. പ്രതികൾ ജാർഖണ്ഡ്, നാഗാലാൻഡ്, അസാം, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. നിയമ വിരുദ്ധമായി സംഘം ചേർന്ന് കലാപം നടത്തൽ, മാരകായുധങ്ങൾ കൈവശം വയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരിൽ 84 പേർ ഇതിനകം ജാമ്യമെടുത്തിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ പെരുമ്പാവൂർ എ.എസ്.പി അനുജ് പലിവാൽ, ഇൻസ്‌പെക്ടർ കെ.ജെ.പീറ്റർ എന്നിവരടക്കം 19 പേരാണ് ഉണ്ടായിരുന്നത്.

കുറ്റപത്രം സമർപ്പിച്ചതോടെ കുന്നത്തുനാട് എസ്.എച്ച്.ഒ വി.ടി. ഷാജനടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 51 പ്രതികൾ വിചാരണ നേരിടേണ്ടിവരും.