
തൂണിലെ തകരാർ പരിഹരിക്കൽ ഒന്നര മാസം നീളും, സർവീസ് നിയന്ത്രണവും തുടരും
കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പർ തൂണിന്റെ പ്രശ്നം പരിഹരിക്കാൻ കുറഞ്ഞത് ഒന്നര മാസമെങ്കിലും എടുത്തേക്കുമെന്ന് സൂചന.
തൂണിന്റെ അടിത്തറ ബലപ്പെടുത്തലിനും കൂടുതൽ പില്ലറുകൾ സ്ഥാപിക്കലിനും ഇത്രയും സമയം വേണമെന്നാണ് കണക്കുകൂട്ടൽ. കരാറുകാരായ എൽ. ആൻഡ് ടിയും ഡിസൈൻ ചെയ്ത ഡി.എം.ആർ.സിയും ഇത് നിർവഹിക്കും.
ജോലികൾക്ക് മുന്നോടിയായി ട്രെയിൻ ഡ്രൈവർമാരുടെ ചേഞ്ചിംഗ് സ്റ്റേഷൻ മുട്ടത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് മാറ്റി.
ആകെ കൺഫ്യൂഷനായി
സർവീസ് നിയന്ത്രണം വന്ന ശേഷം കളമശേരി, കുസാറ്റ്, മുട്ടം സ്റ്റേഷനുകളിൽ യാത്രക്കാർ ആകെ കൺഫ്യൂഷനിലാണ്. മൂന്നിടത്തും രണ്ടാം പ്ളാറ്റ്ഫോമിൽ നിന്ന് മാത്രമാണ് യാത്രികർ ഇരുവശത്തേക്കുമുള്ള ട്രെയിനിൽ കയറേണ്ടത്.
ട്രെയിനുകളുടെ മുന്നിൽ സ്ഥലപ്പേരുണ്ടെങ്കിലും പലർക്കും ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്.
പത്തടിപ്പാലത്ത് സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ കുസാറ്റുവരെ പോയി ട്രാക്ക് മാറി വേണം തിരികെ വരുവാൻ. ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനായി കൂടുതൽ സെക്യൂരിറ്റിക്കാരെയും മെട്രോ ജീവനക്കാരെയും മൂന്ന് സ്റ്റേഷനുകളിലും ഇന്നലെ മുതൽ ഡ്യൂട്ടിക്കിട്ടിട്ടുണ്ട്. അനൗൺസ്മെന്റും ഉൗർജിതമാക്കി.
ആലുവയിൽ നിന്ന് യാത്രികർ കുറഞ്ഞു
ആലുവ - പത്തടിപ്പാലം റൂട്ടിൽ 20 മിനിറ്റ് ഇടവേളയിൽ മാത്രം സർവീസ് ആയതോടെ ആലുവയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. ആലുവയിൽ വിശാലമായ പാർക്കിംഗ് സൗകര്യമുള്ളതിനാൽ ഇവിടെ വാഹനങ്ങളിട്ട് എറണാകുളത്തേക്ക് സഞ്ചരിക്കുന്ന ധാരാളും പതിവ് യാത്രികരുണ്ടായിരുന്നു. അവരിൽ പലരും ഇപ്പോൾ വാഹനത്തിൽ തന്നെയാക്കി യാത്ര. പത്തടിപ്പാലം സ്റ്റേഷനിൽ പാർക്കിംഗ് സൗകര്യം തീരെക്കുറവാണ്. ഇടപ്പള്ളിയിലാകട്ടെ വലിയ തിരക്കുമുണ്ട്.
പരിശോധന തുടരുന്നു
പൈലിന്റെ ബലം പരിശോധിക്കാനുള്ള ബോറിംഗ് ടെസ്റ്റ് ഇന്നലെയും തുടർന്നു.
പത്തടിപ്പാലത്തെ തൂണിന് മുകളിലെ പാളത്തിന്റെ അലൈൻമെന്റിൽ നേരിയ വ്യത്യാസം കണ്ടതിനാൽ രണ്ടാഴ്ചയായി ഇവിടെ വേഗത കുറച്ച് ഒരു ട്രാക്കിൽ കൂടി മാത്രാണ് സർവീസ് നടത്തുന്നത്.
മെട്രോയിലെയും ഈ ഭാഗത്തെ നിർമ്മാണ നടത്തിയ കരാറുകാരായ എൽ ആൻഡ് ടിയുടെയും സാങ്കേതിക വിദഗ്ദ്ധർ ഇന്നലെയും പരിശോധനകൾ നടത്തി.