കൊച്ചി: ജല അതോറിട്ടിയുടെ കീഴിൽ എളംകുളത്തെ പുതിയ മലിനജല സംസ്കരണ പ്ളാന്റ് മാർച്ചിൽ പ്രവർത്തനക്ഷമമാകും. നഗരപരിധിയിലെ 1.718 കണക്ഷനുകളിൽ നിന്നുള്ള മലിനജലം ഇവിടെ സംസ്കരിക്കാൻ കഴിയും. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ നിന്നുള്ള 14.5 കോടിയാണ് ഇതിനായി ചെലവഴിക്കുന്നത് . ജല അതോറിറ്റിയുടെ 12 ഏക്കറിനുള്ളിൽ തന്നെയാണ് പുതിയ പ്ളാന്റും വരുന്നത്. 20 സെന്റ് സ്ഥലമാണ് ഇതിനായി മാറ്റിവച്ചത്. പ്രതിദിനം അഞ്ച് ദശലക്ഷം ലിറ്റർ ജലം സംസ്കരിക്കാൻ ശേഷിയുണ്ട്. 4.5 എം.എൽ.ഡി ശേഷിയുള്ള പഴയ പ്ളാന്റ് തൊട്ടടുത്തു തന്നെയുണ്ട്. ആറു പതിറ്റാണ്ട് പഴക്കമുള്ള ഈ പ്ളാന്റ് അഞ്ച് ഡിവിഷനുകളിലെ 3 മുതൽ 3.2 ദശലക്ഷം ലിറ്റർ വരെ മലിനജലം നിത്യേന സംസ്കരിക്കുന്നുണ്ട്.

 പുതിയ പ്ളാന്റിനായി 2020 ഡിസംബർ 12 ന് കരാർ ഒപ്പിട്ടു

കമ്മിഷനിംഗ്: 2022 മാർച്ച് 28

16.52 കോടിയുടെ പദ്ധതി

പ്ളാന്റിന് 14.5 കോടി

നിർമ്മാണ കരാർ കരാർ ഏറ്റെടുത്തിരിക്കുന്നത് : മേരിമാതാ ഇൻഫ്രാസ്‌ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്

എറണാകുളം സൗത്ത്, ഗാന്ധിനഗർ, കതൃക്കടവ്, എറണാകുളം സെൻട്രൽ, നോർത്ത് എന്നിവിടങ്ങളിലെ മലിനജലം സംസ്കരിക്കും

 സവിശേഷതകൾ

സംസ്കരണം മൂവിംഗ് ബയോ ഫിലിം റിയാക്‌ടർ രീതിയിൽ

കുറഞ്ഞ സമയത്തിനുള്ളിൽ സംസ്കരണം ആദ്യഘട്ടത്തിലെ സ്ക്രീനിംഗിന് ശേഷം അഴുകാത്ത മാലിന്യങ്ങളും എണ്ണയും മലിനജലത്തിൽ നിന്ന് വേർതിരിക്കും

ഫിൽറ്ററിംഗിനും ക്ളോറിനേഷനും ശേഷമാണ് ജലം പുറത്തേക്കുവിടുന്നത്

 കൂടുതൽ പ്ളാന്റുകൾ വേണം

നഗരത്തിലെ ഉപഭോഗത്തിന്റെ വെറും ആറു ശതമാനം മലിനജലം മാത്രമാണ് നിലവിൽ സംസ്കരിക്കുന്നത്. എളംകുളത്തെ പഴയ പ്ളാന്റിന് 4.5 എം.എൽ.ഡി ശേഷിയുണ്ടെങ്കിലും കാലപ്പഴക്കത്താൽ മൂന്നു എം.എൽ.ഡി വരെയേ സംസ്കരിക്കാനാകൂ.

 പുനരുപയോഗിക്കാം

മലിനജലം പുനരുപയോഗിക്കുന്നതിനുള്ള പദ്ധതികൾ ജല അതോറിറട്ടി ഉദ്യോഗസ്ഥർ ആവിഷ്കരിച്ചിട്ടുണ്ട്. പ്ളാന്റിൽ നിന്നുള്ള സംസ്കരിച്ച ജലം വ്യവസായ ആവശ്യങ്ങൾക്കും പുൽത്തകിടികൾ നനയ്ക്കാനും ഉപയോഗപ്പെടുത്താം. ഫയർഫോഴ്സിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താം.

 കൊതുക് ശല്യം കുറയും

മിക്ക വീടുകളിലെയും സെപ്‌ടിക് ടാങ്കുകളുടെ പൈപ്പുകൾ കനാലുകളിലേക്കാണ് തുറന്നിരിക്കുന്നത്. മഴക്കാലത്തും വേലിയേറ്റ സമയത്തും ക്ളോസറ്റുകൾ വഴി മലിനജലം വീടുകളിലേക്ക് തിരിച്ചെത്തും. പ്ളാന്റ് പ്രവർത്തനസജ്ജമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. കൊതുക് ശല്യം കുറയും.

ആന്റണി പൈനൂത്തുറ

കൗൺസിലർ