rithuraj

തിരുവനന്തപുരം: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ കുട്ടികളുടെ ദേശീയ ധീരതാ അവാർഡിന് കേരളത്തിൽ നിന്ന് അഞ്ചു കുട്ടികൾ അർഹരായി.

ഏകലവ്യ അവാർഡിന് തൃശൂരിലെ ഏയ്ഞ്ചൽ മരിയ ജോൺ, അഭിമന്യു അവാർഡിന് കോഴിക്കോട്ടുള്ള ഷാനിസ് അബ്ദുള്ള ടി.എൻ, ജനറൽ അവാർഡിന് വയനാടുള്ള ശിവകൃഷ്ണൻ കെ.എൻ, കണ്ണൂരിലെ ശീതൾ ശശി. കെ, മലപ്പുറത്തെ ഋതുജിത്. എൻ എന്നിവരാണ് അർഹരായത്. ജനറൽ അവാർഡിന് 40,000 രൂപയും മറ്റുള്ളവയ്ക്ക് 75,000 രൂപയും മെഡലുമാണ് പുരസ്കാരം. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. ഇവരുടെ സ്‌കൂൾ വിദ്യാഭ്യാസം മുതൽ ബിരുദ,പ്രൊഫഷണൽ കോഴ്സുകൾ വരെയുള്ള ചെലവുകൾ കൗൺസിൽ വഹിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാൻ പറഞ്ഞു.

കനാലിൽ അകപ്പെട്ട മൂന്നു വയസുകാരനെ രക്ഷപ്പെടുത്തിയതാണ് രാമവർമപുരം മണ്ണത്തു ജോയി എബ്രഹാമിന്റെയും ലിഥിയയുടേയും മകൾ ഏയ്ഞ്ചൽ മരിയ ജോണിനെ അവാർഡിന് അർഹയാക്കിയത്. തൃശൂർ ദേവമാതാ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ നിന്നും പിഞ്ചു ബാലികയെ രക്ഷപ്പെടുത്തിയതിനാണ് കോഴിക്കോട് താഴെനുപ്പറ്റ അബ്ദുൽ അസീസിന്റെയും സുഹറയുടേയും മകൻ ഷാനിസ് അബ്ദുള്ളയ്ക്ക് അവാർഡ്. കടമേരി മാപ്പിള യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

പുഴയിലെ കയത്തിൽ മൂന്നു പേർ മുങ്ങിത്താഴ്ന്നപ്പോൾ രക്ഷിക്കാൻ എടുത്തു ചാടുകയും ഒരു കുട്ടിയുടെ മുടിയിൽ പിടിച്ചു കരയിലെത്തിക്കുകയും ചെയ്തതിനാണ് തലപ്പുഴ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയായ ശിവകൃഷ്ണൻ പുരസ്‌കാരത്തിനർഹനായത്. മാനന്തവാടി തലപ്പുഴ കുരണാലയത്തിൽ ലതയുടേയും പരേതനായ പ്രേംകുമാറിന്റേയും മകനാണ്. കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മൂന്നുപേരുടെ ജീവൻ ഫ്‌ളോട്ടിംഗ് കന്നാസുകൾ ഉപയോഗിച്ച് രക്ഷിച്ചതിനാണ് കണ്ണൂർ കടന്നപ്പള്ളി പുതൂർക്കുന്ന് പാറയിൽ ഹൗസിൽ ശശി-ഷീജ ദമ്പതികളുടെ മകളായ ശീതൾ ശശിയ്ക്ക് അവാർഡ്. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

തെങ്ങിൽ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ സമയോചിത ഇടപെടലിലൂടെ താഴെ എത്തിച്ചതാണ് അരിയല്ലൂർ എം.വി.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഋതുജിത്തിനെ അവാർഡിന് അർഹനാക്കിയത്. അരിയല്ലൂർ നമ്പാല സുനിൽകുമാർ-ഷിജില ദമ്പതികളുടെ മകനാണ്.