inflation

 ഏഴുമാസത്തെ ഏറ്റവും ഉയരം

കൊച്ചി: രാജ്യത്ത് അവശ്യവസ്‌തുവില കുത്തനെ കൂടുന്നുവെന്ന് വ്യക്തമാക്കി ഉപഭോക്തൃവില സൂചിക (റീട്ടെയിൽ)​ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജനുവരിയിൽ റിസർവ് ബാങ്കിന്റെ നിയന്ത്രണരേഖയായ 6 ശതമാനം മറികടന്നു. ഏഴുമാസത്തെ ഏറ്റവും ഉയരമായ 6.01 ശതമാനമാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്.

റീട്ടെയിൽ നാണയപ്പെരുപ്പം നാലുമുതൽ ആറുശതമാനത്തിന് മദ്ധ്യേ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ആറുശതമാനം മറികടന്നാൽ,​ നിയന്ത്രണത്തിന്റെ ഭാഗമായി മുഖ്യപലിശനിരക്കുകൾ ഉയർത്താൻ റിസർവ് ബാങ്ക് നിർബന്ധിതരാകും. ഡിസംബറിൽ 5.66 ശതമാനമായിരുന്നു ഇത്. അതേസമയം,​ നടപ്പുവർഷത്തെ അവസാനമാസങ്ങളായ ഫെബ്രുവരിയിലും മാർച്ചിലും നാണയപ്പെരുപ്പം താഴുമെന്ന പ്രതീക്ഷയാണ് റിസർവ് ബാങ്കിനുള്ളത്.

5.43%

ഭക്ഷ്യോത്‌പന്നങ്ങളുടെ വിലസൂചിക ഡിസംബറിലെ 4.05 ശതമാനത്തിൽ നിന്ന് 5.43 ശതമാനത്തിലേക്ക് വർദ്ധിച്ചതാണ് കഴിഞ്ഞമാസം റീട്ടെയിൽ നാണയപ്പെരുപ്പം കുതിക്കാൻ മുഖ്യകാരണം.

മൊത്തവിലപ്പെരുപ്പം കുറഞ്ഞു

റീട്ടെയിൽ നാണയപ്പെരുപ്പത്തിന് കടകവിരുദ്ധ ട്രെൻഡാണ് മൊത്തവില സൂചിക (ഹോൾസെയിൽ)​ അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കാഴ്ചവയ്ക്കുന്നത്. ഡിസംബറിലെ 13.56 ശതമാനത്തിൽ നിന്ന് ഇത് ജനുവരിയിൽ 12.96 ശതമാനത്തിലെത്തി.

 തുടർച്ചയായ 10-ാം മാസമാണ് മൊത്തവില നാണയപ്പെരുപ്പം 10 ശതമാനത്തിനുമേൽ തുടരുന്നത്.

 14.87 ശതമാനമായിരുന്നു നവംബറിൽ; 2021 ജനുവരിയിൽ 2.51 ശതമാനം.