road

കട്ടപ്പന : 15 ലക്ഷം രൂപ അനുവദിച്ചിട്ടും റോഡിലെ കുഴികൾ ബാക്കിയെന്ന് നാട്ടുകാർ.മരുതുംപേട്ട ചപ്പാത്ത് റോഡ് നിർമാണത്തിലാണ് അപാകതയെന്ന ആരോപണം ശക്തമായിരിക്കുന്നത്.സഞ്ചാരം തടസ്സപ്പെടും വിധം വലിയ കുഴികളുള്ള ഭാഗം ടാർ ചെയ്യാതെ നിർമ്മാണം പൂർത്തിയാക്കി മടങ്ങാനാണ് കരാറുകാരുടെ നീക്കം. ഇതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഉപ്പുതറ വണ്ടിപ്പെരിയാർ റോഡിന്റെ ഭാഗമാണ് ചപ്പാത്ത് മരുതുംപേട്ട ശാന്തിപ്പാലം റോഡ്. വണ്ടിപ്പെരിയാർ, കുമളി പ്രദേശങ്ങളിലേക്ക് ഏറ്റവും വേഗത്തിൽ എത്താൻ സാധിക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.റോഡ് നന്നാക്കാൻ തെരഞ്ഞെടുപ്പ് സമയത്ത് അയ്യപ്പൻകോവിൽ പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിച്ചിരുന്നു. ഇലക്ഷൻ സമയത്ത് നാട്ടുകാരുടെ കണ്ണിൽപൊടിയിടാൻ അറ്റവും മൂലയും ടാർ ചെയ്തതോടെ ഫണ്ട് തീർന്നെന്ന കാരണം പറഞ്ഞ് നിർമാണം നിലച്ചു. ചെറിയ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും കടന്നു പോകാൻ കഴിയാത്ത വിധം റോഡ് തകർന്നിട്ടും അധികൃതർ ഇവിടേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല.
തുടർന്ന് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് കഴിഞ്ഞ ദിവസം നിർമാണം ആരംഭിച്ചെങ്കിലും റോഡിലെ വലിയ കുഴികൾ അടക്കാതെ ടാറിങ് പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് കരാറുകാർ. കുഴികൾ കുറവുള്ള ഭാഗം മാത്രം ടാർ ചെയ്യുകയും കുഴികൾ കൂടുതലുള്ളതും ഗതാഗതം ദുസഹമായതുമായ ഭാഗത്ത് അറ്റകുറ്റപ്പണി പോലും നടത്താതെയും നിർമാണം നിർത്താനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. റോഡ് ടാറിങ്ങിനും ഐറിഷ് മോഡൽ ഓടക്കുമായിട്ടാണ് പണം അനുവദിച്ചിരിക്കുന്നത്. നിലവിൽ 300 മീറ്ററിൽ താഴെ മാത്രമാണ് റോഡ് ടാർ ചെയ്തിരിക്കുന്നത്. അനുവദിച്ച തുകക്കുള്ള നിർമാണം പോലും ഇവിടെ നടന്നിട്ടില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്