നെടുങ്കണ്ടം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നെടുങ്കണ്ടത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കും. തോട്ടം, അതിർത്തി മേഖലയിലെ കൊവിഡ് ബാധിതർക്ക് ചികിത്സ ലഭ്യമാകുന്ന തരത്തിലാണ് സെന്റർ സജീകരിച്ചിരിയ്ക്കുന്നത്.
നെടുങ്കണ്ടത്ത് മുൻപ് പ്രവർത്തിച്ചിരുന്ന സ്വകാര്യ ആശുപത്രി കെട്ടിടം ഏറ്റെടുത്താണ് ഒന്നാം തരംഗത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിച്ചത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള രോഗികൾക്ക് ചികിത്സ ഇവിടെ നിന്നും ലഭ്യമാക്കിയിരുന്നു. എന്നാൽ പിന്നീട് വിവിധ കാരണങ്ങളാൽ സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിയ്ക്കുകയായിരുന്നു. നിലവിൽ ഗ്രാമ പഞ്ചായത്ത് വീണ്ടും കെട്ടിടം ഏറ്റെടുക്കുകയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയ്ക്ക് കൈമാറുകയും ചെയ്തു.
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കുന്നതിന് മുന്നോടിയായി കെട്ടിടത്തിന്റെ ശുചീകരണം ഡിവൈഎഫ്‌ഐ പ്രവർത്തകർ നിർവ്വഹിച്ചു.60 കിടക്കകളാണ് സി.എഫ്.എൽ.റ്റി.സിയിൽ സജീകരിയ്ക്കുക. ഡോക്ടർമാർ ഉൾപ്പടെ 40 ജീവനക്കാരുടെ സേവനവും ലഭ്യമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ അറിയിച്ചു.