busstand

കട്ടപ്പന :നഗരസഭയുടെ അധീനതയിലുള്ള പഴയ ബസ് സ്റ്റാൻഡ് വാഹന പാർക്കിംഗ് ഗ്രൗണ്ടാക്കാൻ ഒരുങ്ങി നഗരസഭ.കഴിഞ്ഞ ദിവസം ചേർന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിലാണ് ഒഴിഞ്ഞു കിടക്കുന്ന ബസ് സ്റ്റാൻഡ് ഫീസ് വാങ്ങിയുള്ള വാഹന പാർക്കിംഗ് ഗ്രൗണ്ടാക്കി മാറ്റാൻ തീരുമാനിച്ചത്.അടുത്ത ദിവസം തന്നെ ലേലം ചെയ്യുവാനും ധാരണയായി.നഗരസഭയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും വസ്തുവകകളും ഉപയോഗിക്കാതെയിരുന്നാൽ ഓഡിറ്റിംഗ് സമയത്ത് വിശദീകരണം നൽകേണ്ടി വരും. ഇതേ തുടർന്നാണ് പഴയ സ്റ്റാൻഡ് ലേലം ചെയ്യാൻ തീരുമാനമെടുത്തത്.
പതിറ്റാണ്ടുകൾക്ക് മുൻപ് മറ്റപ്പള്ളി കുടുംബമാണ് ബസ് സ്റ്റാൻഡിനായി സ്ഥലം സൗജന്യമായി നൽകിയത്.പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത് വരെ ഇവിടെ നിന്നായിരുന്നു സ്വകാര്യ , കെ എസ്. ആർ .ടി .സി ബസുകൾ ഓപ്പറേറ്റ് ചെയ്തിരുന്നത്.2010 ഓടെയാണ് പഴയ സ്റ്റാൻഡിന്റെ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിച്ചത്.ഇതിന് ശേഷം കുറച്ച് വർഷം സ്റ്റാൻഡ് ഒഴിഞ്ഞു കിടന്നിരുന്നു.
2018 ൽ കെ എസ് ആർ ടി സി സബ് ഡിപ്പോയുടെ ഓപ്പറേറ്റിംഗ് സെന്റർ പഴയ സ്റ്റാൻഡിലാക്കിയിരുന്നുവെങ്കിലും 2021 ഓടെ തിരികെ വെള്ളയാംകുടിയിലേയ്ക്ക് മാറ്റി.ഇതിന് ശേഷം മുതൽ പൊതുജനങ്ങൾ വാഹനങ്ങൾ പാർക്ക് ചെയ്യാനാണ് സ്റ്റാൻഡ് ഉപയോഗിച്ച് പോരുന്നത്. അതേ സമയം പഴയ ബസ് സ്റ്റാൻഡിനുള്ളിലൂടെയുള്ള ബസുകൾ അടക്കമുള്ളവയുടെ ഗതാഗതം തുടരുമെന്നും നഗരസഭ അറിയിച്ചു.

നീക്കത്തിനെതിരെ വ്യാപാരികൾ
പഴയ സ്റ്റാൻഡ് ഫീസ് വാങ്ങിയുള്ള വാഹന പാർക്കിംഗ് ഗ്രൗണ്ടാക്കി മാറ്റിയാൽ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്ന പരാതിയുമായി വ്യാപാരികൾ രംഗത്തെത്തി. പഴയ ബസ് സ്റ്റാൻഡിനുള്ളിൽ അൻപതോളം സ്ഥാപനങ്ങളാണ് പ്രവർത്തിച്ച് വരുന്നത്.ബസ് സ്റ്റാൻഡ് മാറ്റിയപ്പോൾ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.ഇനി പണം വാങ്ങിയുള്ള പാർക്കിംഗ് ഏർപ്പെടുത്തിയാൽ സ്റ്റാൻഡിനുള്ളിലേയ്ക്ക് പൊതുജനങ്ങൾ എത്താതാകുമെന്നും വ്യാപാരികൾ പറയുന്നു. നഗരസഭയുടെ തീരുമാനം പു:ന പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബസ് സ്റ്റാൻഡ് സംരക്ഷണ സമിതി നഗരസഭാ ചെയർപേഴ്‌സണ് നിവേദനം നൽകാൻ ഒരുങ്ങുകയാണ്.