തൊടുപുഴ: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എയും കഞ്ചാവും 8.33 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. മുതലക്കോടം ആർപ്പാമറ്റം കണ്ടത്തിൻകര വീട്ടിൽ കെ.കെ.ഹാരിസിനെയാണ് (താടി ഹാരിസ്- 31) പൊലീസ് അറസ്റ്റ് ചെയ്തത്. 27.5 ഗ്രാം എം.ഡി.എം.എ, 250 ഗ്രാം കഞ്ചാവ് എന്നിവയാണ് ഹാരിസിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ലഹരി മരുന്ന് വിറ്റു കിട്ടിയ പണമാണ് കിടപ്പുമുറിയിവൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. തൊടുപുഴ പൊലീസും ഡിസ്ട്രിക് ആൻഡ് നർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ചേർന്ന് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിനിടെയിലാണ് ഇയാൾ കുടുങ്ങിയത്. കോളേജ് വിദ്യാർത്ഥികൾക്കും സിനിമാ മേഖലയിൽ ഉള്ളവർക്കും ഇയാൾ വീര്യം കൂടിയ ലഹരി മരുന്നുകൾ എത്തിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ ഡിവൈ.എസ്.പി എ.ജി ലാൽ,​ സി.ഐ വി.സി. വിഷ്ണുകുമാർ, എസ്.ഐമാരായ ചാക്കോ, ഉണ്ണികൃഷ്ണൻ, എ.എസ്.ഐമാരായ ഷംസുദ്ദീൻ, ഉണ്ണി, സി.പി.ഒ. മഹേശ്വരൻ, അനൂപ്, ഹരീഷ്, എൻ.വി.ജിഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.