തൊടുപുഴ: ജില്ലയിലെ ജപ്തി നടപടികൾ നിറുത്തി വയ്ക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന ജപ്തി നടപടികൾ നേരിടുന്നവരുടെ പ്രത്യേക യോഗത്തിൽ അദ്ധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. ജോസുകുട്ടി ജെ. ഒഴുകയിൽ വിഷയാവതരണം നടത്തി. കൊവിഡ് സാഹചര്യത്തിൽ മാർച്ച് 31 വരെ സർക്കാർ ജപ്തി നടപടികൾ നിറുത്തിവയ്ക്കുന്നതായി അറിയിച്ചിട്ടുണ്ടെങ്കിലും കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും വിദ്യാർത്ഥികളുടെയും വായ്പാ കുടിശ്ശികകൾക്ക് ജപ്തി നടപടി സ്വീകരിക്കുന്നതിന് കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളും മറ്റ് പൊതുമേഖല ഷെഡ്യൂൾഡ് ബാങ്കുകളും തുടർച്ചയായി നോട്ടീസ് നൽകുകയും വീട്ടിലെത്തി തിരിച്ചടവിന് സമ്മർദ്ദം ചെലുത്തുകയാണ്. പല സ്ഥലങ്ങളിലും മുന്നറിയിപ്പില്ലാതെ ജപ്തി നടപടികൾ സ്വീകരിച്ചതായി എം.പി പറഞ്ഞു. ജില്ലയിൽ നിരവധി പേ‌ർ കടക്കെണി മൂലം ആത്മഹത്യ ചെയ്യുകയും ആയിരക്കണക്കിന് പേർ ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുകയാണെന്നും എം.പി പറഞ്ഞു. 100 കണക്കിന് പേരാണ് തങ്ങളുടെ ആവലാതികളുമായി എം.പിയെ കണ്ടത്. മുഖ്യമന്ത്രി, ധനമന്ത്രി, സഹകരണ വകുപ്പ് മന്ത്രി എന്നിവരെയും വിവിധ ബാങ്കുകളുടെ ഉന്നത അധികാരികളെയും പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് എം.പി പറഞ്ഞു. ജപ്തി നടപടികൾ നിറുത്തി വയ്ക്കുകയും പലിശയും പിഴപ്പലിശയും ഒഴിവാക്കി വായ്പാ തിരിച്ചടവിന് ഒരു വർഷത്തെയെങ്കിലും സാവകാശം അനുവദിക്കുകയും ചെയ്യാത്ത പക്ഷം ജനങ്ങളോടൊപ്പം ശക്തമായ സമര പരിപാടികൾ നടത്തും. കൊവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യത്തിൽ ജനങ്ങൾ ദുരിതത്തിലും കഷ്ടതയിലും കഴിയുമ്പോൾ അവർക്കെതിരെ നിയമ വിരുദ്ധമായും മനുഷ്യത്വരഹിതമായും ജപ്തി നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങൾ തെരുവിൽ നേരിട്ടാൽ അവരെ കുറ്റപ്പെടുത്താൻ ജനപ്രതിനിധിയെന്ന നിലയിൽ തനിക്ക് കഴിയില്ല. ജനങ്ങൾക്ക് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണെന്നും എം.പി പറഞ്ഞു.