obitishafathima


കട്ടപ്പന :ഇടുക്കി ജലാശയത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനികളിൽ ഒരാൾ മുങ്ങിമരിച്ചു. കാക്കനാട് പനച്ചിക്കൽ ഷാജഹാന്റെ മകൾ ഇഷ ഫാത്തിമ (17)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആറ് പെൺകുട്ടികളെ പ്രദേശവാസി രക്ഷപ്പെടുത്തി.ശനിയാഴ്ച്ച രാവിലെയാണ് കാക്കനാട് നവനിർമ്മാൺ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ അഞ്ച് പെൺകുട്ടികളും ഇവരിൽ ഒരാളുടെ പിതാവും, സഹോദരങ്ങളായ മറ്റ് മൂന്ന് പേരും ഇടുക്കിയിൽ എത്തിയത്.പെൺകുട്ടികളിൽ ഒരാളുടെ ജന്മദിനം ആഘോഷിക്കുകയായിരുന്നു ലക്ഷ്യം. കൗന്തിയിലെ ഹോം സ്‌റ്റേയിൽ മുറിയെടുത്ത ശേഷം ഇടുക്കി ജലാശയം കാണാനാണ് വനത്തിലൂടെ പന്ത്രണ്ടാം ബ്ലോക്ക് താമരപ്പാറ ഭാഗത്ത് ഇവർ എത്തിയത്. പ്രദേശവാസിയായ അഭിലാഷിന്റെ (അശോകൻ) സഹായത്തോടെയാണ് ജലാശയത്തിൽ എത്തിച്ചേർന്നത്.തുടർന്ന് പെൺകുട്ടികൾ എല്ലാവരും കുളിക്കുന്നതിനായി ജലാശയത്തിൽ ഇറങ്ങുകയായിരുന്നു.ഒരു മണിക്കൂറോളം നേരം വെള്ളത്തിൽ ചിലവഴിച്ച ശേഷം കരയിലേക്ക് തിരികെ കയറുന്നതിന് മുൻപ് ഫോട്ടോയെടുക്കാൻ ശ്രമിക്കവെ എല്ലാവരും നിലതെറ്റി വെള്ളത്തിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന അഭിലാഷ് മറ്റെല്ലാവരെയും രക്ഷിച്ച് കരയ്ക്ക് കയറ്റിയപ്പോഴാണ് ഇഷ ഫാത്തിമയെ കാണാനില്ലെന്ന് മനസ്സിലായത്.
ഉടൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.തുടർന്ന് കട്ടപ്പനയിൽ നിന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി നടത്തിയ തെരച്ചിലിലാണ് കയത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. മരണമടഞ്ഞ ഇഷ ഫാത്തിമ നവ നിർമ്മാൺ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരിക്ക് കൂട്ടായാണ് ഇഷ എത്തിയത്.പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് കാക്കനാട് വസതിയിൽ എത്തിക്കും. പിതാവ്: പി.എ ഷാജഹാൻ (ഷാജി) (മുൻ തൃക്കാക്കര പഞ്ചായത്ത് മെമ്പർ). മാതാവ്: അഡ്വ.എ.സീന,സഹോദരി ഹയാ ഫാത്തിമ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.


• അഭിലാഷിന്റെ മനോധൈര്യം ആറ് പേരുടെ ജീവൻ കാത്തു

കൗന്തി സ്വദേശിയായ ചണ്ടനാക്കുന്നേൽ അഭിലാഷിന്റെ ധീരതയിൽ രക്ഷപെട്ടത് 6 പെൺകുട്ടികളുടെ ജീവൻ. വനമേഖലയോട് ചേർന്ന് കിടക്കുന്ന ജലാശയത്തിലേക്ക് പോകും വഴിയാണ് ഒൻപതംഗസംഘം സമീപവാസിയായ അഭിലാഷിനെയും വഴികാട്ടിയായി കൂടെ കൂട്ടിയത്. നന്നായി നീന്താൻ അറിയാവുന്ന അഭിലാഷിന്റെ സാന്നിദ്ധ്യമാണ് സംഘത്തിന് തുണയായത്.