ഇരിട്ടി: ചെത്തു തൊഴിലാളി കാട്ടാന അക്രമത്തിൽ മരിച്ചതിന് പിന്നാലെ ഫാമിലെ കൃഷിയിടങ്ങളിൽ തമ്പടിച്ച ആനകളെ വനംവകുപ്പ് വനത്തിലേക്ക് തുരത്തിത്തുടങ്ങി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ 21 ആനകളെ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കയറ്റി വിട്ടു. അറുപതു വരെ ആനകൾ ഫാമിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
തിങ്കളാഴ്ച്ച ഫാമിലെ ഒന്നാം ബ്ലോക്കിൽ കാട്ടാനയുടെ അക്രമത്തിൽ ചെത്ത് തൊഴിലാളിയായ റിജേഷ് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് രോഷാകുലരായ നാട്ടുകാർ ഡി എഫ് ഒ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടഞ്ഞുവച്ചിരുന്നു. ഫാമിനുളളിൽ നിന്നും ജനവാസ മേഖലയിൽ നിന്നും കാട്ടാനകളെ വനത്തിലേക്ക് ഉടൻ തുരത്തുമെന്ന് അധികൃതർ ഉറപ്പു നൽകിയതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇതാണ് ഇന്നലെ തന്നെ വനം വകുപ്പ് ആനകളെ തുരത്തൽ തുടങ്ങിയതിന് പിന്നിൽ.
തുരത്തിയത് സാഹസികമായി
ആറളം വന്യജീവി സങ്കേതത്തിൽ നിന്നും 15 കിലോമീറ്റർ പിന്നിട്ടെത്തിയ ആനക്കൂട്ടത്തെ വളരെ സാഹസികമായാണ് വനത്തിലേക്ക് തുരത്തിയത്. ജനവാസ മേഖലയായ പാലപ്പുഴയോട് ചേർന്ന ഫാമിന്റെ അതിർത്തിയിൽ വരുന്ന 1,2 ബ്ലോക്കുകളിലായിരുന്നു 20തോളം വരുന്ന ആനക്കൂട്ടം. ഒന്നാം ബ്ലോക്കിലെ തെങ്ങിൻ തോപ്പിൽ നിന്നാണ് തിങ്കളാഴ്ച്ച കൂട്ടം തെറ്റി നിന്ന മോഴയാനയാണ് റിജേഷിനെ ചവിട്ടിക്കൊന്നത്. ചെത്ത് തൊഴിലാളികളാണ് ആനക്കൂട്ടത്തിന്റെ സഞ്ചാരപാത വനപാലക സംഘത്തിന് കൈമാറിയത്. ഒന്ന് , രണ്ട് ബ്ലോക്കുകളിൽ നിന്നും കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശത്തുകൂടി കീഴ്പ്പള്ളി പാലപ്പുഴ റോഡ് കടത്തി ഫാം സ്‌കൂളിന് സമീപത്തുകൂടി വനമേഖലയോട് ചേർന്ന കോട്ടപാറ വരെ എത്തിച്ചു. ഇതിൽ 11 എണ്ണത്തോളം വരുന്ന ഒരു സംഘം ആനകൾ തിരിഞ്ഞോടി ആറാം ബ്ലോക്കിൽ നിന്നും നാലാം ബ്ലോക്കിലേക്ക് കടന്നു. അവശേഷിക്കുന്ന 10 എണ്ണത്തെ കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേതത്തിലേക്ക് കടത്തിവിടുകയായിരുന്നു. വനത്തിൽ നിന്നും വർഷങ്ങളായി ഇതുവഴിയായിരുന്നു ആനക്കൂട്ടം ഫാമിലേക്ക് പ്രവേശിച്ചിരുന്നത്. തിരിഞ്ഞോടിയ 11 എണ്ണത്തെകൂടി വൈകിട്ടോടെ വനത്തിലേക്ക് തുരത്തി.
വനാതിർത്തിയിൽ ആനമതിൽ ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളെല്ലാം തകർത്താണ് ആനകൾ ഫാമിൽ എത്തുന്നത്.
ആറളം വൈർഡ് ലൈഫ് വാർഡൻ സുധീർ നരോത്തിന്റെ നേതൃത്വത്തിൽ കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റർ പ്രകാശൻ, ഇരിട്ടി ഫോറസ്റ്റർ ജിജിൽ, റാപ്പിഡ് റസ്‌പോണ്‌സ് ടീം ഡപ്യൂട്ടി റേഞ്ച് ഓഫീസർ ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ ആറളം , കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള ജീവനക്കാരും ആറളം ഫാമിലെ സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 40തോളം പേർ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ആനയെ തുരത്തിയത്. ഫാമിനുള്ളിൽ അവശേഷിക്കുന്ന മുഴുവൻ ആനകളെയും അടുത്ത ദിവസങ്ങളിലും വനത്തിലേക്ക് തുരത്തുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.