പഴയങ്ങാടി:ജൈവവൈവിധ്യ കേന്ദ്രമായ മാടായിപ്പാറയിൽ തീപിടുത്തം. ഒരു ഏക്കർ പ്രദേശം കത്തിച്ചാമ്പലായി.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിച്ചത്.ഇത് വഴി പോകുകയായിരുന്ന എം. വിജിൻ എം.എൽ.എയും തീ അണയ്ക്കാനായി നാട്ടുകാരോടൊപ്പം കൂടി.
മാടായിപാറയിലെ അമ്പലക്കണ്ടം പരിസരത്താണ് തീപടർന്നത്. മിനിട്ടുകൾക്കകം ഒരു ഏക്കറോളം പുൽമേട് അഗ്നിക്കിരയായി. ഒപ്പം അപൂർവങ്ങളായ സസ്യജന്തു വൈവിധ്യങ്ങളും എരിഞ്ഞൊടുങ്ങി. വേനൽ ആരംഭിച്ചാൽ മാടായിപ്പാറയിൽ തീപിടുത്തം പതിവാണ്. നേരത്തെ മാടായിപാറയിലെ തവരതടം പ്രദേശത്തും മാടായിക്കാവ് ക്ഷേത്രം റോഡിനു സമീപവും വടുകുന്ദ ക്ഷേത്രപരിസരത്തും ജൂതകുളത്തിന് സമീപത്തായും തീപിടുത്തം ഉണ്ടായിരുന്നു.
വേണം ഫയർസ്റ്റേഷൻ
മാടായിപ്പാറയുടെ സമീപത്ത് അഗ്നിശമനസേനയ്ക്ക് കേന്ദ്രം ഒരുക്കണമെന്ന് ജനങ്ങൾ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട് എന്നാൽ അഗ്നിശമനസേനാ കേന്ദ്രം ഒരുക്കാൻ ആവശ്യത്തിന് സ്ഥലം ലഭ്യമല്ലാത്തതാണ് തടസ്സമാകുന്നത്. പഴയങ്ങാടിയിൽ അഗ്നിശമനസേനാ കേന്ദ്രം ഉണ്ടായാൽ വർഷവും ഉണ്ടാകുന്ന തീപ്പിടുത്തം തടയാൻ സാധിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. മാടായിപ്പാറയിലെ തീപ്പിടുത്തം തടയാൻ ആവശ്യമായ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെ ന്നും ആക്ഷേപമുണ്ട്.