കാസർകോട്: മൂന്നുമാസക്കാലത്തെ അനിശ്ചിതത്വത്തിനു ശേഷം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുതിയ ജഡ്ജി ചുമതലയേറ്റു. സി. കൃഷ്ണകുമാറാണ് ഇന്നലെ ചുമതലയേറ്റത്.

കോഴിക്കോട് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് കൃഷ്ണകുമാറിന് കാസർകോട് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. ജഡ്ജി ഇല്ലാതിരുന്നതിനെ തുടർന്ന് മൂന്നുമാസമായി മുടങ്ങിക്കിടന്ന ചീമേനി പുലിയന്നൂർ ജാനകി വധക്കേസ് 10 നും കാസർകോട്ടെ റിയാസ് മൗലവി വധക്കേസ് 11നും കോടതി പരിഗണിക്കും.

ജാനകി വധക്കേസിൽ വിചാരണ പൂർത്തിയായെങ്കിലും അന്തിമവാദം തുടങ്ങാൻ സാധിച്ചിട്ടില്ല. റിയാസ് മൗലവി വധക്കേസിന്റെ വിചാരണ അവസാനഘട്ടത്തിലാണ്. രണ്ടു കേസുകളും ജില്ലാ കോടതിയിലെ അഞ്ച് ജഡ്ജിമാരാണ് സ്ഥലം മാറ്റത്തിനനുസരിച്ച് കൈകാര്യം ചെയ്തിരുന്നത്. അഞ്ചാമത്തെ ജഡ്ജിയും സ്ഥലം മാറിപ്പോയതോടെ രണ്ട് കേസുകളുടെയും നടപടികൾ മുടങ്ങിക്കിടക്കുകയായിരുന്നു.

കാസർകോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പൂർത്തിയാകാറായ ഘട്ടത്തിലാണ് കൊവിഡ് സാഹചര്യവും ജഡ്ജിമാരുടെ സ്ഥലംമാറ്റവും കാരണം മുടങ്ങിയത്.

2017 മാർച്ച് 20 ന് പുലർച്ചെയാണ് മൗലവിയെ ചൂരി പള്ളിയോട് ചേർന്നുള്ള മുറിയിൽ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയത്. കേളുഗുഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു, നിതിൻ, കേളുഗുഡെ ഗംഗെനഗറിലെ അഖിലേഷ് എന്നിവരാണ് പ്രതികൾ.