
കണ്ണൂർ: ഡിജിറ്റൽ റീ സർവേ കേരളയുടെ ഭാഗമായി ജില്ലയിൽ കണ്ണൂർ ഒന്ന് വില്ലേജിന്റെ ഡ്രോൺ സർവേക്ക് തുടക്കമായി. കണ്ണൂർ ആർ.ടി ഓഫീസ് പരിസരത്ത് കോർപറേഷൻ മേയർ അഡ്വ. ടി. ഒ മോഹനൻ ആദ്യ പറക്കൽ ഉദ്ഘാടനം ചെയ്തു.
പൈലറ്റ് സർവേ എന്ന നിലയിൽ ജില്ലയിലെ നാലു വില്ലേജുകളിലാണ് സർവേ നടത്തുന്നത്. കണ്ണൂർ ഒന്ന്, രണ്ട് വില്ലേജുകളുടെ സർവേ ഇന്ന് പൂർത്തിയാകും. കണ്ണൂർ ഒന്ന് വില്ലേജിൽ ഡ്രോൺ സർവ്വേക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി അതിർത്തി നിർണയം പൂർത്തിയാക്കിയ 300 ഹെക്ടർ ഭൂമിയുടെ സർവ്വേയാണ് നടത്തുന്നത്.
കേന്ദ്രാവിഷ്‌കൃത സ്വമിത്വ പദ്ധതിയിലുൾപ്പെടുത്തി കേരളത്തിലെ മുഴുവൻ വില്ലേജുകളും സർവ്വേ ചെയ്യുന്നതിന് സർവ്വേ ഓഫ് ഇന്ത്യ ഡയറക്ടറും സംസ്ഥാന സർവ്വേ ഡയറക്ടറും ധാരണാപത്രം ഒപ്പു വെച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഇരുപതു ശതമാനം വരുന്ന ഭൂപ്രദേശം ഡ്രോൺ ഉപയോഗിച്ചും അവശേഷിക്കുന്ന സ്ഥലങ്ങൾ കോർസ് ആർ.ടി.കെ, റോബോട്ടിക്‌സ് ഇ.ടി.എസ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് സർവ്വേ ചെയ്യുന്നത്.
കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻമാരായ സുരേഷ്ബാബു എളയാവൂർ, സിയാദ് തങ്ങൾ, എ.ഡി.എം കെ.കെ.ദിവാകരൻ, ഡെപ്യൂട്ടി കളക്ടർമാരായ ടി.വി.രഞ്ജിത്ത്, കെ.ഷാജു, സർവേ ഡെപ്യൂട്ടി ഡയറക്ടർ സുരേശൻ കണിച്ചേരിയൻ, റീ സർവേ അസി.ഡയറക്ടർ രാജീവൻ പട്ടത്താരി, സർവേ സൂപ്രണ്ടുമാരായ കെ.ബാലകൃഷ്ണൻ, എം.ഉണ്ണികൃഷ്ണൻ, ശശികുമാർ ഓതായോത്ത് തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം, തലശ്ശേരി വില്ലേജുകളിൽ അടുത്ത ഘട്ടത്തിൽ
ഡിജിറ്റൽ റീസർവ്വേ പൂർത്തിയാകുന്നതോടെ 500 ഓളം സേവനങ്ങൾ ഒറ്റ ഓൺലൈൻ പോർട്ടലിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയോജിത ഭൂരേഖ പോർട്ടൽ പ്രാവർത്തികമാകും. ഇതിലൂടെ സർവ്വേ, റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമാവുകയും സംസ്ഥാനത്ത് ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി സംബന്ധമായ തർക്കങ്ങൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയുകയും ചെയ്യും.
ഡിജിറ്റൽ സർവേ നേട്ടങ്ങൾ
ഭൂമിസംബന്ധമായ വിവരങ്ങൾക്ക് കൃത്യതയും സുതാര്യതയും ഉറപ്പു വരുത്തുക
റവന്യൂ, രജിസ്‌ട്രേഷൻ, സർവ്വേ എന്നീ വകുപ്പുകളിലെ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാക്കുക
ഭൂമി സംബന്ധിച്ച് വിവരങ്ങളുടെ അപ്‌ഡേഷൻ എളുപ്പത്തിൽ സാധ്യമാക്കുക
അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുക
അപേക്ഷകൾ ഓൺലൈനായി പരിഗണിക്കുന്നതിന് സംവിധാനം ഒരുക്കുക
വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാകുക
വികസന പ്രവർത്തനങ്ങളുടെ വേഗത വർദ്ധിപ്പിക്കുക
ഡോക്യുമെന്റേഷൻ ജോലികൾ വളരെ വേഗത്തിൽ നടത്തുക