village

കണ്ണൂർ:വില്ലേജ് ഓഫീസുകൾ സൗഹൃദമാക്കുന്നതിന് ജനകീയ സമിതികൾ പുനരുജ്ജീവിപ്പിക്കാൻ തീരുമാനം. നേരത്തെ നിലവിലുണ്ടായിരുന്ന സമിതികളുടെ പ്രവർത്തനം നിലച്ചതിനെത്തുടർത്താണ് ഘടനയിലും പ്രവർത്തന രീതിയിലും മാ​റ്റം വരുത്തി ജനകീയസമിതികൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

2008 ൽ എൽ.ഡി.എഫ് സർക്കാരാണ് വില്ലേജുകളിൽ ജനകീയ സമിതിയുണ്ടാക്കിയത്. തുടർന്ന് 2017ൽ കണ്ണൂർ താലൂക്കിൽ തഹസിൽദാറുടെ നേതൃത്വത്തിൽ ജനകീയ സമിതികളുണ്ടാക്കി.കണ്ണൂർ താലൂക്കിലെ 28 വില്ലേജ് ഓഫീസുകളിലും ഇതിന്റെ ഭാഗമായി സോഷ്യൽ ഓഡി​റ്റുകളും നടന്നു. ഓഫീസുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിനും ഈ സമിതികൾ കാര്യമായ പങ്കു വഹിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്താകെ വില്ലേജുകളിൽ ജനകീയ സമിതികൾ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

ജനകീയ സമിതി

വില്ലേജ് ഓഫീസർ കൺവീനറായാണ് ജനകീയ സമിതി . എം.എൽ.എ അല്ലെങ്കിൽ പ്രതിനിധി, തദ്ദേശസ്ഥാപന അദ്ധ്യക്ഷൻ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഡെപ്യുട്ടി തഹസിൽദാർ, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സർക്കാർ നോമിനേ​റ്റ് ചെയ്യുന്ന വനിതാ പ്രതിനിധി, സർക്കാർ നോമിനേ​റ്റ് ചെയ്യുന്ന പട്ടികജാതി,പട്ടികവർഗ പ്രതിനിധി എന്നിവരാണ് അംഗങ്ങൾ. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചയാണ് സമിതി യോഗം ചേരും. ഇത് അവധി ദിവസമാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിർബന്ധമായും യോഗം ചേരണമെന്നും നിർദ്ദേശം.

ലക്ഷ്യം ജനകീയപങ്കാളിത്തം

ഭൂസംരക്ഷണ പ്രവർത്തനങ്ങളിലും ഭൂമി ഉപയോഗത്തിലും ജനകീയ പങ്കാളിത്തം

സർക്കാർ, സ്വകാര്യ ഭൂമിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക

 പൊതുജനങ്ങളുടെ ഭൂമി പ്രശ്നങ്ങൾക്ക് കാലതാമസമില്ലാതെ പരിഹാരം

വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക