കണ്ണൂർ: കൊവിഡാനന്തര കാലത്തും സ്വർണ്ണക്കടത്തിന്റെ പുതുവഴികൾക്ക് സാക്ഷ്യം വഹിക്കുകയാണ് കണ്ണൂർ വിമാനത്താവളം.കള്ളക്കടത്തിന്റെ ഹബ്ബായി മാറിയിരിക്കുകയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായക്കുറവുള്ള ഈ വിമാനത്താവളം. കഴിഞ്ഞ മൂന്നുവർഷത്തിനിടെ കണ്ണൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ചത് 182 കിലോ സ്വർണമാണ്. പുതുവത്സരം പിറന്ന കഴിഞ്ഞ ജനുവരിയിൽ ആറരകിലോവിലധികം സ്വർണം പിടികൂടി. ജനുവരിയിൽ എട്ടുപേരാണ് സ്വർണക്കടത്തിനിടെ പിടിയിലായത്. ഒരുകോടി രൂപയിൽ താഴെ വിലവരുന്ന സ്വർണം പിടികൂടിയാൽ കസ്റ്റംസ് തന്നെ ജാമ്യം നൽകും. ഈ സൗകര്യം മുതലാക്കിയാണ് സ്വർണക്കടത്ത് മാഫിയ തഴച്ചുവളരുകയും പുതുവഴികൾ തേടുകയും ചെയ്യുന്നത്.
നേരത്തെ സ്വർണ്ണക്കടത്ത് കാരിയർമാരായി പ്രവർത്തിക്കുന്നത് യുവാക്കളായിരുന്നുവെങ്കിൽ ഇപ്പോൾ സ്ത്രീകളും രംഗത്തുണ്ടെന്ന് കസ്റ്റംസ് പറയുന്നു. യുവതികൾ മുഖേനെ സ്വർണം കടത്തുമ്പോൾ അത്രവലിയ പരിശോധനയൊന്നുമുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണിത്. കഴിഞ്ഞ മാസം മസ്കറ്റിൽ നിന്നെത്തിയ യുവതി പാഡിനുള്ളിലാണ് സ്വർണം കടത്തിയത്. ബ്ലീഡിംഗായതിനാൽ പരിശോധനയ്ക്കിടെ പാഡഴിക്കാൻ കഴിയില്ലെന്നാണ് ഇവർ പറഞ്ഞത്. വിശദമായി പരിശോധിച്ചപ്പോഴാണ് ഗൾഫിൽ നിന്നും ഒന്നരവയസുള്ള കുട്ടിയുമായെത്തിയ യുവതിയിൽ നിന്നും പേസ്റ്റുരൂപത്തിലുള്ള സ്വർണം പിടികൂടിയത്. പാന്റ്സിൽ തേച്ചുപിടിപ്പിച്ച സ്വർണവും കണ്ണൂർ വിമാനത്താവളത്തിൽ നിന്നും നേരത്തെ പിടികൂടിയിരുന്നു.
കടത്തുകാരായ സ്ത്രീകൾ ഭൂരിഭാഗവും കുഞ്ഞുങ്ങളെയും കൊണ്ടാണ് വരുന്നത്. കസ്റ്റംസ് പരിശോധനയ്ക്കിടെ ഇവർ തന്നെ ആരുമറിയാതെ കുഞ്ഞുങ്ങളെ നുള്ളികരയിപ്പിക്കും. ചെക്കിംഗിനിടെ കസ്റ്റംസ് വേഗം ഒഴിവാക്കാൻ വേണ്ടിയുള്ള തന്ത്രമാണിത്. കൊവിഡ് കാലത്ത് ഗൾഫിൽ നിന്നും ജോലി നഷ്ടപ്പെടുന്നവരെ ചൂണ്ടയിട്ടുപിടിച്ചു സ്വർണക്കടത്തിനായി ഉപയോഗിക്കുന്നുണ്ട്. പിടികൂടുന്നത് പുറത്തേക്ക് കടത്തുന്നതിന്റെ ചെറിയൊരു ശതമാനം സ്വർണം മാത്രമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
മധുര സ്വർണ്ണ മിഠായികൾ
കണ്ണൂർ വിമാനത്താവളത്തിലൂടെ ചോക്‌ലേറ്റുകളിലും പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്‌ക്രബറിനുള്ളിലും ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിച്ചിട്ടുണ്ട്. കടലാസിന്റെ രൂപത്തിലും റിബ്ബണുകളായും സ്വർണം പിടികൂടിയിട്ടുണ്ട്. ബെൽറ്റിന്റെ ഭാഗത്ത് എക്‌സ്ട്രാതുന്നിച്ചേർത്തുള്ള സ്വർണക്കടത്തും പഴയ സിനിമകളിൽ മാത്രമേ കാണാൻ കഴിയൂ. ആർക്കുവേണ്ടിയാണ് സ്വർണം കടത്തുന്നതെന്നറിയാത്ത കുരുവികളാണ് പിടിയിലാകുന്നത്. സ്വർണം ഏൽപ്പിക്കുന്നതും കൈമാറേണ്ടവരും ജീവിതത്തിൽ ഒരിക്കൽ മാത്രം കാണുന്നവരാണ്.
വേലി തിന്നുന്ന വിളവുകൾ
2018 ഡിസംബർ ഒൻപതിന് പ്രവർത്തനം ആരംഭിച്ച കണ്ണൂർ വിമാനത്താവളത്തിന്റെ സ്വർണക്കടത്ത് ചരിത്രത്തിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെയും ഡി.ആർ.ഐ അറസ്റ്റു ചെയ്തിട്ടുണ്ട്. സ്വർണക്കടത്തുസംഘങ്ങളുമായി രഹസ്യബന്ധമുണ്ടായിരുന്ന ഇവരെ പിന്നീട് സർവീസിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. വിമാനങ്ങളിലും വിമാനത്താവളത്തിലെ ശുചിമുറിയിലും പലതവണ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പിടിയിലാകുമോയെന്നു ഉറപ്പിക്കുമ്പോൾ ഉപേക്ഷിക്കുന്ന സ്വർണമാണിത്.