കാസർകോട്: ക്രൊയേഷ്യയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ രണ്ടുപ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കരയിലെ മുഹമ്മദ്കുഞ്ഞി എന്ന താജു (46), സീതാംഗോളി മുഗുവിലെ എം. അബ്ദുൾമുനീർ (50) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൊയേഷ്യയിലേക്ക് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് നീലേശ്വരം സ്വദേശിയായ അരുൺകുമാറിൽ നിന്ന് 2021 ജൂലായ് 15ന് 3,45,000 രൂപ വാങ്ങിയിരുന്നു. പിന്നീട് വിസയോ പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. ഈ കേസിൽ കാസർകോട് പാറക്കട്ടയിലെ കിരൺരാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് കുഞ്ഞിയും അബ്ദുൾമുനീറും ഡൽഹിയിൽ ഒളിവിലായിരുന്നു. കാസർകോട് എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡൽഹിയിലെത്തിയാണ് രണ്ടുപേരെയും പിടികൂടിയത്. ഇവരിൽ നിന്ന് ആറ് പാസ്‌പോർട്ടുകളും ഒരു എ.ടി.എം കാർഡും പിടിച്ചെടുത്തു.