ഇരിട്ടി: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് മാക്കൂട്ടം ചെക്ക് പോസ്റ്റിൽ മാസങ്ങളായി തുടരുന്ന നിയന്ത്രണം നീക്കി. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ചുരം പാത വഴി ഇനി കർണാടകയിലേക്ക് പ്രവേശിക്കാം. മാക്കൂട്ടം ചുരം പാത വഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റും ചരക്ക് വാഹനങ്ങളിലെ തൊഴിലാളികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ എടുത്ത് ആർ.ടി.പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിരുന്നു.

ഇന്ത്യ മുഴുവൻ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഒരു നിയന്ത്രണവും ഇല്ലാതെ രാജ്യത്ത് എവിടേയും സഞ്ചരിക്കാമെന്ന കേന്ദ്ര സർക്കാറിന്റെ ഉത്തരവ് മാസങ്ങൾക്ക് മുൻമ്പ് നിലവിൽ വന്നിട്ടും മാക്കൂട്ടം ചുരം പാത വഴി കുടക് ജില്ലയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം അതേപടി തുടരുകയായിരുന്നു. നിയന്ത്രണം നീക്കണമെന്ന് പല കോണുകളിൽ നിന്നും ആവശ്യം ഉയർന്നിട്ടും കുടക് ജില്ലയിലെ പ്രത്യേക സാഹചര്യവും കേരളത്തിൽ നിലനില്ക്കുന്ന ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ചൂണ്ടിക്കാട്ടി നിയന്ത്രണം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനെതിരെ കുടക് ജില്ലയിൽ നിന്നുതന്നെ പ്രതിഷേധം ഉയന്നിരുന്നു. അതിർത്തിയിലെ നിയന്ത്രണങ്ങളെ തുടർന്നുള്ള പ്രശ്‌നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും കർണ്ണാടക ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ആരോഗ്യപ്രശ്നങ്ങൾ പലവിധം

തുടർച്ചയായുള്ള ആർ.ടി.പി.സി.ആർ പരിശോധന മൂലം സ്ഥിരം യാത്രക്കാർക്കും ചരക്ക് വാഹന തൊഴിലാളികൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായുള്ള പരാതി ഉയർന്നിരുന്നു. ചുരം പാത വഴി ദിനംപ്രതി ആയിരത്തിലധികം യാത്രക്കാരാണ് പോകുന്നത്. ഇതിൽ പകുതിയിലധികം പേരും ദിവസേന ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നവരുമാണ്. 72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡില്ലാ സർട്ടഫിക്കറ്റ് ഹാജരാക്കുന്നതിന് ആഴച്ചയിൽ രണ്ട് തവണ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാകേണ്ടി വരുന്നു. 500ൽ അധികം ചരക്ക് വാഹനങ്ങളും ചുരം പാത വഴി ദിനം പ്രതി കടന്നുപോകുന്നുണ്ട്.

നിയന്ത്രണത്തിന്റെ മറവിൽ കൈക്കൂലി
നിയന്ത്രണത്തിന്റെ മറവിൽ വൻ തോതിൽ കൈക്കൂലിയും ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് നടക്കുന്നതായുളള പരാതിയും വ്യാപകമായിരുന്നു. ആർ.ടി.പി.സി.ആർ ഇല്ലാതേയും നിരവധി പേർ ചുരം കയറി എത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും നിയന്ത്രണങ്ങൾ നീക്കുന്നതിലേക്ക് നയിച്ചു. നിയന്ത്രണങ്ങൾ നീക്കിയതായുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും വ്യാഴാഴ്ചയും മാക്കൂട്ടം ചെക്ക് പോസ്റ്റിൽ നിയന്ത്രണങ്ങൾ തുടർന്നു. നിയന്ത്രണം നീക്കിയതായുള്ള ഉത്തരവ് ജില്ലാ ഭരണകൂടത്തിൽ നിന്നും ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഉത്തരവ് കിട്ടുന്നമുറക്ക് നിയന്ത്രണങ്ങൾ നീക്കുമെന്നുമാണ് ചെക്ക് പോസ്റ്റ് അധികൃതർ പറയുന്നത്.