നീലേശ്വരം: നഗരസഭാ പരിധിയിലെ അഴിത്തല ടൂറിസം വികസന പദ്ധതി പ്രദേശം ബേക്കൽ റിസോർട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷൻ അധികൃതരും നഗരസഭാ അധികൃതരും സംയുക്തമായി സന്ദർശിച്ചു.

അഴിത്തലയിൽ നഗരസഭയുടെ അധീനതയിലുള്ള 25 സെന്റ് സ്ഥലം ടൂറിസം വികസനത്തിനായി ബി.ആർ.ഡി.സിക്ക് കൈമാറാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. സ്ഥലം കൈമാറ്റ നടപടിക്രമം പൂർത്തിയാകുന്നതോടെ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കും. പദ്ധതിക്കായി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 25 കോടിയുടെ മാസ്റ്റർ പ്ലാനാണ് തയാറാക്കിയിട്ടുള്ളത്. ആദ്യഘട്ടമായി ബി.ആർ.ഡി.സി മുഖേന അഞ്ചുകോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അഴിത്തലയിൽ നഗരസഭ നിർമ്മിച്ച ഡ്രസ്റ്റിംഗ് റൂം ഉൾപ്പെടെയുള്ള ടോയ്ലറ്റ് കോംപ്ലക്സ് ഈയിടെ സന്ദർശകരുടെ ഉപയോഗത്തിനായി തുറന്നു കൊടുത്തിരുന്നു. ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഉത്തര മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമായി അഴിത്തല മാറും.

ബി.ആർ.ഡി.സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, മാനേജർ കെ.എം രവീന്ദ്രൻ, അസി. മാനേജർ പി. സുനിൽകുമാർ, നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത, വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. ഗൗരി, കൗൺസിലർ പി.കെ ലത, രാജേന്ദ്രൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.