കാസർകോട്: അക്ഷയ കേന്ദ്രങ്ങൾക്ക് സമാന്തരമായ പേരുകളും കളർകോഡും ലോഗോയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മൂക്കുകയർ വരുന്നു. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾ സമർപ്പിക്കുന്ന രേഖകൾ സുരക്ഷിതമാണ്. എന്നാൽ വ്യാജ ഓൺലൈൻ കേന്ദ്രങ്ങളിൽ നൽകുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഇന്റലിജൻസ് വകുപ്പ് കണ്ടെത്തിയതിനെതുടർന്നാണ് നടപടി.

വിഷയം ജില്ലയിലെ മുഴുവൻ പഞ്ചായത്തുകൾക്കും നിർദ്ദേശമായി നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ വ്യക്തിഗത വിവരങ്ങളുമായി പോകുന്ന കേന്ദ്രങ്ങൾ യഥാർത്ഥ അക്ഷയ കേന്ദ്രങ്ങളാണോ എന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണമെന്ന് അക്ഷയ ചീഫ് കോർഡിനേറ്ററായ ജില്ലാ കളക്ട്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. സർക്കാർ സേവനങ്ങൾ നൽകാൻ അംഗീകാരമുണ്ടെന്ന വ്യാജേന പ്രവർത്തിക്കുന്ന ഓൺലൈൻ കേന്ദ്രങ്ങളിൽ ഇ ഡിസ്ട്രിക്ട് ഉൾപ്പെടെയുള്ള സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്നില്ലെന്ന് താലൂക്ക് തഹസിൽദാർമാർ ഉറപ്പുവരുത്തി നടപടിയെടുക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
സൂചന 3 പ്രകാരം, പുതിയ ഓൺലൈൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകമ്പോൾ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നൽകിയ ലൈസൻസിൽ പരാമർശിച്ച സേവനങ്ങൾ മാത്രമാണോ നൽകുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അതുപോലെ ലൈസൻസ് നൽകുമ്പോൾ അക്ഷയയ്ക്ക് സമാനമായ പേര്, കളർകോഡ് എന്നിവ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. മിക്ക ഓൺലൈൻ കേന്ദ്രങ്ങളും ഡി.ടി.പി ജോലികൾ, ഫോട്ടോസ്റ്റാറ്റ് എന്നീ സേവനങ്ങൾ നൽകുവാൻ ലൈസൻസ് വാങ്ങിയതിനുശേഷം വിവിധ സർക്കാർ സേവനങ്ങൾ സ്വകാര്യ ഐഡി ഉപയോഗിച്ച് പൊതു ജനങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിൽ നൽകുന്നതായി സംരംഭകർ പരാതിപ്പെട്ടിട്ടുണ്ട്.

വിവിധ സർക്കാർ, സർക്കാരിതര ഓൺലൈൻ സേവനങ്ങൾ നൽകാൻ പഞ്ചായത്തിലെ നിലവിലെ കേന്ദ്രങ്ങൾ അപര്യാപ്തമാണെങ്കിൽ പുതിയ അക്ഷയ കേന്ദ്രങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ ഇ ഗവേണൻസ് സൊസൈറ്റിയിലേക്ക് കത്ത് നൽകിയാൽ മാനദണ്ഡങ്ങൾക്ക് വിധേയമായി പുതിയ അക്ഷയകേന്ദ്രങ്ങൾ അനുവദിക്കുന്നതായിരിക്കും.

ജില്ലാ കളക്ട്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്