കൽപ്പറ്റ: കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാപ്പി സംഭരണ പദ്ധതിയിൽ വിവിധ പഞ്ചായത്ത്/ മുനിസിപ്പാലിറ്റിതല കേന്ദ്രങ്ങളിൽ നിന്നുള്ള സംഭരണത്തിന് തുടക്കമായി. ജില്ലയിലെ മൂന്നു സംഭരണ ഏജൻസികൾ വഴി നടത്തുന്ന സംഭരണ പ്രക്രിയയിലൂടെ തിങ്കളാഴ്ച്ച 130 ചെറുകിട നാമമാത്ര കർഷകരിൽ നിന്ന് 33 ടൺ കാപ്പി സംഭരിച്ചു.

മുട്ടിൽ പഞ്ചായത്ത് പരിധിയിൽ നിന്ന് ബ്രഹ്മഗിരി സൊസൈറ്റി മുഖേന 20 ടൺ, പൂതാടി പഞ്ചായത്ത് പരിധിയിൽ വാസുകി ഫാർമേഴ്സ് സൊസൈറ്റി മുഖേന 9 ടൺ, തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിൽ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി മുഖേന 4 ടൺ എന്നിങ്ങനെയാണ് കാപ്പി സംഭരിച്ചത്.

കിലോയ്ക്ക് വിപണി വിലയേക്കാൾ 10 രൂപ അധികം നൽകിയാണ് കർഷകരിൽ നിന്ന് നിശ്ചിത ഗുണനിലവാരമുള്ള ഉണ്ടകാപ്പി സംഭരിക്കുന്നത്. ജനവരി 31 വരെ കൃഷിഭവനുകളിലൂടെ അപേക്ഷ ക്ഷണിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ജില്ലയിൽ ഏകദേശം 1550 കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പഞ്ചായത്ത്തലത്തിൽ നിശ്ചയിക്കുന്ന ഒന്നോ രണ്ടോ സംഭരണ കേന്ദ്രങ്ങളിൽ നിന്നാണ് നിശ്ചിത ദിവസങ്ങളിൽ കാപ്പി സംഭരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ബത്തേരി കാർഷിക മൊത്ത വ്യാപാര വിപണിയിൽ റവന്യുമന്ത്രി നിർവ്വഹിച്ചിരുന്നു.