കൽപ്പറ്റ: ജില്ലയിൽ വൈദ്യുത അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ വൈദ്യുത അപകട നിവാരണ സമിതിയുടെ മുന്നറിയിപ്പ്. ലൈനിന് സമീപം ഇരുമ്പ് തോട്ടി, ഏണി എന്നിവ ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം.
വിളവെടുപ്പ് കാലമായ ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ വിളകൾ പറിച്ചെടുക്കാൻ ഇരുമ്പ് തോട്ടി, ഇരുമ്പ് ഏണി എന്നിവയുടെ ഉപയോഗം വ്യാപകമാകുമ്പോഴാണ് അപകടങ്ങൾ കൂടുന്നത്. മൂന്ന് പേർക്കാണ് വിളവെടുപ്പ് സമയത്ത് കഴിഞ്ഞ വർഷം അപകടമുണ്ടായത്.
കഴിഞ്ഞ വർഷം മാത്രം വയനാട് ജില്ലയിൽ വൈദ്യുത അപടകങ്ങളിൽ പെട്ടത് 11 പേരാണ്.
അനധികൃതമായി ഇലക്ട്രിക് വേലിയിലൂടെ കറന്റ് കടത്തി വിട്ടതിനാൽ വേലിയിൽ തട്ടി മൂന്ന് പേരും അനധികൃതമായ വയറിംഗ് ജോലി ചെയ്യുന്നതിനിടെ അഞ്ച് പേരും മരിച്ചു. വീടുകളിലെ വയറിംഗുകളിൽ നിന്ന് ഷോക്കേറ്റ് മൂന്ന് പേരും കഴിഞ്ഞ വർഷം മരിച്ചിട്ടുണ്ട്.
ഇ.എൽ.സി.ബി (എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ) സ്ഥാപിക്കുകയാണെങ്കിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ എ. ഗീതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ അപകട നിവാരണ സമിതി ചൂണ്ടിക്കാട്ടി.
പുരയിടത്തിൽക്കൂടി കടന്നുപോകുന്ന പഴയ ലൈനുകൾ, ഉടമസ്ഥൻ ചെലവ് വഹിക്കുകയാണെങ്കിൽ റോഡുകളിലേക്ക് മാറ്റി സ്ഥാപിക്കും. നിലവിലുളള കമ്പി മാറ്റി ഇൻസുലേറ്റഡായ എ ബി സി കണ്ടക്ടറുകൾ സ്ഥാപിച്ചാൽ ഉപഭോക്താവിനും അവരുടെ പുരയിടത്തിൽ പണിയെടുക്കുന്നവർക്കും ജീവഹാനി ഒഴിവാക്കാനാകും. താൽപര്യമുളളവർക്ക് ടോൾഫ്രീ നമ്പർ ആയ 1912 ൽ ബന്ധപ്പെടാം.