സുൽത്താൻ ബത്തേരി: വയനാട് വന്യജീവിസങ്കേതത്തിൽ തമിഴ്നാട് പൊലീസ് കോൺസ്റ്റബിൾ നാടൻതോക്കുമായി നായാട്ടിനെത്തിയ സംഭവത്തിൽ രണ്ട് പേർകൂടി അറസ്റ്റിൽ. എരുമാട് ആടുകാലായിൽ ബേസിൽ എബ്രഹാം(34), മൂന്നനാട് കൊന്നാട്ട് സുരേഷ്(43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മുൻകൂർ ജ്യാമ്യാപേക്ഷ കോടതി തള്ളിയതോടെ വനംവകുപ്പിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തി ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ അഞ്ചുപേർകൂടി പിടിയിലാകാനുണ്ട്.
കീഴടങ്ങിയ രണ്ടു പേർ പൊലീസുകാരനോടൊപ്പം കാട്ടിൽ വേട്ടയ്ക്കെത്തിയ സംഘത്തിലുണ്ടായിരുന്നവരാണ്. സംഘമെത്തിയ വാഹനം ഓടിച്ചിരുന്നത് ബേസിൽ എബ്രഹാമായിരുന്നുവെന്നും സ്ഥിരമായി ഈ സംഘം വനത്തിൽ നായാട്ട് നടത്തുന്നവരാണെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
2021 സെപ്തംബർ പത്തിന് പുലർ്ച്ചെ രണ്ട് മണിക്കാണ് മുത്തങ്ങ റെയിഞ്ചിലെ പൂമുറ്റം വനമേഖലയിൽ സംഘം എത്തിയത്.
തോക്ക് ഒളിപ്പിക്കാൻ ശ്രമിച്ച നായാട്ടുസംഘത്തിലുണ്ടായിരുന്ന തമിഴ്നാട് കയ്യൂന്നി കൊരണ്ടിയാർകുന്നിൽ കെ.കെ.ജജോ(38), ഗൂഡല്ലൂർ ധർമ്മഗിരി സ്വദേശിയും എരുമാട് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളുമായ ജെ.ഷിജു(40) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ നാല് പേരാണ് ഇതുരെ അറസ്റ്റിലായിട്ടുള്ളത്. മുഖ്യപ്രതിയായ ഷിജുവിന്റെ നേതൃത്വത്തിലാണ് സംഘം വേട്ടയ്ക്കിറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ, കടുവയുടെ കണക്കെടുപ്പിനായി സ്ഥാപിച്ച കാമറയിൽ പതിയുകയായിരുന്നു.
ജീൻസും ടീഷർട്ടും ധരിച്ച് ഹെഡ്‌ലൈറ്റും കൈയ്യിൽ തോക്കും അരയിൽ കത്തിയുമായി ഷിജു കാട്ടിലൂടെ നടന്നുപോകുന്ന ചിത്രങ്ങളാണ് കാമറയിൽ പതിഞ്ഞത്. കാമറയിൽ നിന്ന് ഫ്ളാഷ് അടിച്ചതോടെ വേട്ടശ്രമം ഉപേക്ഷിച്ച് ഷിജു രക്ഷപ്പെടുകയായിരുന്നു.
ഇയാളെ തിരിച്ചറിഞ്ഞതിനെ തുടർന്ന് കേരള വനംവകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നീലഗിരി ജില്ലാ പൊലീസ് മേധാവി ഷിജുവിനെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.
മുത്തങ്ങ് അസി. വൈൽഡ് ലൈഫ് വാർഡൻ കെ.പി.സുനിൽകുമാർ, തോട്ടാമൂല ഫോറസ്റ്റ് സ്‌റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എൻ.രാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.