പുൽപ്പള്ളി: പെരിക്കല്ലൂർ - മരക്കടവ് എന്നിവിടങ്ങളിലെ തോണിക്കടവുകളിൽ തോണി സർവ്വീസ് നിലച്ചിട്ട് രണ്ട് വർഷമായി. കർണ്ണാടക സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് തോണി സർവ്വീസ് നിർത്തിവച്ചത്. ഇതേതുടർന്ന് ഇതുവഴി യാത്ര ചെയ്യുന്ന നിരവധി യാത്രക്കാരും വിദ്യാർത്ഥികളും തൊഴിലാളികളും ദുരിതത്തിലാണ്.
അതിർത്തിക്കിപ്പുറമുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്താൻ പറ്റാതായി. ബൈരക്കുപ്പ പഞ്ചായത്തിൽ നിന്ന് വയനാട്ടിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും വന്ന് പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് നവംബർ 1 ന് സ്‌കൂൾ തുറന്നെങ്കിലും ഇന്നും ഓൺലൈൻ പഠനം തന്നെയാണ് ആശ്രയം. നെറ്റ് വർക്ക് തകരാറുകൾ മൂലം കബനിക്ക് അക്കരെയുള്ള സ്ഥലങ്ങളിൽ ഓൺലൈൻ ക്ലാസ്സുകളും കുട്ടികൾക്ക് സഹായകമാവുന്നില്ല.
കേരളത്തിൽ നിന്ന് കർണ്ണാടകയിലെ ബൈരക്കുപ്പ പഞ്ചായത്തുമായി യാത്രാ സൗകര്യമൊരുക്കുന്നതിനായിരുന്നു ദശാബ്ദങ്ങൾക്ക് മുൻപ് പെരിക്കല്ലൂർക്കടവ് കടവിൽ നിന്ന് ബൈരക്കുപ്പയിലേക്ക് തോണി സർവ്വീസ് ആരംഭിച്ചത്. കർണാടകയിലേക്ക് ഏറ്റവും എളുപ്പത്തിൽ ഇതുവഴി എത്താൻ സാധിക്കും.
പുൽപ്പള്ളിയിൽ നിന്ന് മൈസൂരുവിലേക്കെത്താൻ 90 കിലോമീറ്റർ സഞ്ചരിച്ചാൽ മതി. ഇപ്പോൾ മറ്റ് വഴികളിലൂടെ ചുറ്റികറങ്ങി 120 മുതൽ 140 കിലോമീറ്ററോളം സഞ്ചരിക്കണം.
പെരിക്കല്ലൂരിൽ പത്തോളം തോണികളായിരുന്നു കടത്ത് നടത്തിയിരുന്നത്. മരക്കടവിൽ രണ്ട് തോണി സർവ്വീസുകളും ഉണ്ടായിരുന്നു. ഇവ മുടങ്ങിയതോടെ കടത്തു തൊഴിലാളികൾ തൊഴിൽ രഹിതരായി. നിരവധി വർഷങ്ങളായി തോണികൾ വാടകയ്‌ക്കെടുത്ത് സർവ്വീസ് നടത്തിയിരുന്ന തങ്ങളുടെ ജീവിതം കഷ്ടപ്പാടിലായെന്ന് ഈ രംഗത്തെ തൊഴിലാളികൾ പറയുന്നു.
കേരളത്തിൽ നിന്ന് കർണാടകയിലേക്ക് റോഡ് മാർഗ്ഗമുള്ള ഗതാഗതത്തിന് മാത്രമെ കർണാടക അനുമതി നൽകിയിട്ടുള്ളൂ. ജലഗതാഗതത്തിനുള്ള അനുമതി നൽകാത്തത് കാരണമാണ് കടത്തുതോണി സർവ്വീസ് നിശ്ചലമായിരിക്കുന്നത്.