വടകര: ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കപ്പെട്ട ബാനറുകൾ, ബോർഡുകൾ, മറ്റ് കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അഴിയൂർ പഞ്ചായത്ത് ഓഫീസിൽ സർവകക്ഷി യോഗം ചേർന്നു. നേരത്തെ പഞ്ചായത്ത് സെക്രട്ടറി എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും പൊതു സ്ഥലങ്ങളിലെ ബോർഡുകൾ നീക്കം ചെയ്യുന്നതിന് വേണ്ടി നോട്ടീസ് നൽകിയിരുന്നു. 27നകം അഴിയൂരിൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കപ്പെട്ട ബാനറുകൾ, ബോർഡുകൾ, കൊടിതോരണങ്ങൾ എല്ലാം നീക്കം ചെയ്യുമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ ഉറപ്പ് നൽകി. സമയ പരിധിക്ക് ശേഷം 28 തിയതി മുതൽ പഞ്ചായത്ത്‌ പൊലീസിന്റെ സഹായത്തോടെ നീക്കം ചെയ്യുന്നതാണ്. പുതുതായി ബോർഡുകൾ സ്ഥാപിക്കുന്നത് പരിപാടിയുടെ ഒരാഴ്ച മുമ്പ് സ്ഥാപിക്കുകയും പരിപാടി കഴിഞ്ഞു രണ്ടുദിവസത്തിനകം സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യുന്നതാണെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അറിയിച്ചു. പഞ്ചായത്ത് ഓഫീസിന് മുൻപിൽ യാതൊരു വിധ പ്രചരണ ഉപാധികളും സ്ഥാപിക്കാൻ പാടില്ലെന്നും തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ചോമ്പാല പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ സന്തോഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.പി ബാബു, കെ.വി രാജൻ, വി.പി അനിൽ കുമാർ, മുബാസ് കല്ലേരി, പ്രദീപ്‌ ചോമ്പാല, എ.വി സനീദ്, കെ.പി പ്രമോദ്, വി.പി സബാദ്, സർജാസ്, കെ.പി രവീന്ദ്രൻ, പ്രശാന്ത് എന്നിവർ സംസാരിച്ചു.