sarpaapp

കോട്ടയം: ചൂട് കൂടി വരുന്ന സമയമായതിനാൽ പാമ്പുകളുടെ ശല്യവും ഏറുകയാണ്. തണുപ്പും വൃത്തിഹീനമായ സാഹചര്യങ്ങളുമാണ് ജനവാസ മേഖലയിലേക്ക് വിഷപ്പാമ്പുകളെ എത്തിക്കുന്നത്.

ജില്ലയിൽ പാമ്പിനെ പിടിക്കുന്നതിനായി 43 സ്‌നേക്ക് റെസ്‌ക്യൂവർമാരുണ്ട്. സർപ്പ ആപ് മുഖേന ഇവരെ ബന്ധപ്പെടാം. അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെയുള്ള അപകടങ്ങൾ വർദ്ധിച്ചതിനെ തുടർന്നാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ 2021 ജനുവരിയിൽ പ്രത്യേക പരിശീലനം നൽകി റെസ്‌ക്യൂവർമാരെ രംഗത്തിറക്കിയത്.

 സർപ്പ ആപ് പ്രവർത്തനം

സർപ്പ എന്ന ആപ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് അതിലൂടെ പാമ്പിന്റെ ഫോട്ടോയും ഇരിക്കുന്ന സ്ഥലവും സംബന്ധിച്ച വിവരം കൈമാറണം. സന്ദേശം ലഭിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പരിശോധിച്ചാണ് റെസ്‌ക്യൂവർ സ്ഥലത്തെത്തുക. ജില്ല കോ ഒാർഡിനേറ്ററും ഫോറസ്റ്റ് വാച്ചറുമായ അബീഷിന്റെ നേതൃത്വത്തിൽ 43 ലൈസൻസ്ഡ് റെസ്‌ക്യൂവർമാർ നിലവിലുണ്ട്. ഇതിൽ 24 പേർ പൊതുജനങ്ങളാണ്. അരിപ്പാ ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ ആണ് പരിശീലന വിഭാഗത്തിന്റെ സംസ്ഥാന നോഡൽ ഓഫീസർ. സംസ്ഥാനമൊട്ടാകെ 925 ഓളം റെസ്‌ക്യൂവർമാർ പ്രവർത്തിക്കുന്നുണ്ട്.


 ശാസ്ത്രീയമായ പാമ്പ് പിടിത്തം


സ്‌നേക്ക് ഹുക്ക്, ബാഗ്, പൈപ്പ്, ഗംബൂട്ട്, ഗ്ലൗസ് എന്നിവയാണ് പ്രധാന സുരക്ഷാ ഉപകരണങ്ങൾ. റെസ്‌ക്യൂവർ പാമ്പിനെ പിടികൂടുന്നതിനുമുൻപായി കൃത്രിമമായി മാളം ഒരുക്കും. ഇതിനുശേഷം ഹുക്ക് ഉപയോഗിച്ച് പാമ്പിനെ മാളത്തിലേക്ക് എത്തിക്കും. ഇതിനുശേഷം മാളത്തിൽ നിന്നും ഹുക്ക് ഉപയോഗിച്ച് എടുക്കും. പാമ്പിന്റെ ശരീര ഭാഗങ്ങളിൽ പിടിക്കുമ്പോൾ ആന്തരിക അവയവങ്ങൾക്ക് പരിക്കേൽക്കുന്നതിനാൽ വാൽ ഭാഗത്ത് മാത്രമേ പിടിക്കാവൂ. ആക്രമണകാരിയായ പാമ്പിനെ നേരിട്ട് പിടിക്കരുത്. ആൾക്കൂട്ടവും ബഹളവും ഉണ്ടാകാൻ പാടില്ല. വിഷമില്ലാത്തവയെ ആവാസ കേന്ദ്രങ്ങളിലേക്കും വിഷമുള്ളവയെ പാറമ്പുഴ ഫോറസ്റ്റ് ഡിപ്പോയിലേക്കും മാറ്റുകയാണ് ചെയ്യുന്നത്.

'നിരവധി പേർ ദിനംപ്രതി പാമ്പിനെ പിടികൂടുന്നതിനായി ആപ് ഉപയോഗിച്ച് സഹായം അഭ്യർത്ഥിക്കുന്നുണ്ട്. ലഭിക്കുന്ന ലൊക്കേഷൻിൽ റെസ്‌ക്യൂവർമാർ എത്തുന്നുണ്ടെന്നും അവയെ കൃത്യമായി റിലീസ് ചെയ്യുന്നുണ്ടെന്നും ഉറപ്പ് വരുത്താൻ സാധിക്കുന്നുണ്ട്. ലൈസൻസ് നേടിയ റെസ്‌ക്യൂവർമാർ പാമ്പിനെ പിടികൂടിയാൽ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.

-അബീഷ്, സ്‌നേക്ക് റെസ്‌ക്യൂ ജില്ല കോ- ഒാർഡിനേറ്റർ

 ജില്ലയിൽ നിലവിലുള്ളത് 43 ലൈസൻസ്ഡ് റെസ്‌ക്യൂവർമാർ

 സർപ്പ മൊബൈൽ ഫോൺ ആപ് വഴി വിവരം നൽകാം

 ഡിസംബറിൽ 40, ജനുവരിയിൽ 76 പാമ്പുകളെ പിടികൂടി.