പാലാ : കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ പ്രണയം നടിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി ഏറ്റുമാനൂർ വള്ളിക്കാട് നിരപ്പേൽ വിഷ്ണു മനോഹരനെ (30) പാലാ സി.ഐ കെ.പി.ടോംസണും സംഘവും അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 15 നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ബസ് കണ്ടക്ടർ അഫ്‌സൽ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽവച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം മറ്റൊരു കണ്ടക്ടറായ വിഷ്ണുവും, ഡ്രൈവർ എബിനും അഫ്‌സലിന് ഒത്താശ ചെയ്ത് ബസിന്റെ ഷട്ടർ താഴ്ത്തി പുറത്തുപോയി. മറ്റ് രണ്ട് പ്രതികളെയും നേരത്തെ പിടികൂടിയിരുന്നു. ഇരുവരെയും പിടികൂടിയതറിഞ്ഞ വിഷ്ണു ഓടിരക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം, ആലപ്പുഴ എറണാകുളം, അങ്കമാലി, തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം കഴിഞ്ഞ ഒരാഴ്ചയായി ഏറ്റുമാനൂർ അമ്പലത്തിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ താമസിച്ചുവരികയായിരുന്നു. ഇന്നലെ രാവിലെ എസ്.ഐ അഭിലാഷ് എം. ഡി, എ.എസ്.ഐമാരായ ബിജു വർഗീസ്, ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സി.പി.ഒ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതിയെപിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.