മുണ്ടക്കയം : കാട്ടാനകൾ കാടിറങ്ങിയതോടെ ഭീതിയോടെ കണമല നിവാസികൾ. കണമല, ഇടകടത്തി കോസ്വേ പാലങ്ങളുടെ സമീപം ഒറ്റയാന്റെ സാന്നിദ്ധ്യവും കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ കാളകെട്ടി അഴുതാ നദിയിൽ കുളിക്കാൻ പോയ നാട്ടുകാർ കണ്ടത് ആറ് ആനകളെയാണ്. മുമ്പ് കുളിക്കാൻ ചെന്ന അമ്മയെയും മകനെയും ആന ആക്രമിച്ച സംഭവമുണ്ടായിരുന്നു. കുളിക്കടവിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും ആന തകർത്തു. കണമല പാലത്തിനു താഴെ പമ്പയാറിന്റെ തീരത്താണ് ദിവസങ്ങളായി ഒറ്റയാൻ ഭീതി സൃഷ്ടിക്കുന്നത്. തീരത്തെ മരങ്ങൾ പിഴുതു നശിപ്പിച്ചു. കഴിഞ്ഞ ദിവസം എരുത്വാപ്പുഴ മലവേടർ ആദിവാസി കോളനിയിലെ കൃഷികൾ ആനക്കൂട്ടം നശിപ്പിച്ചിരുന്നു. വേനൽ രൂക്ഷമായതോടെ വനത്തിൽ ജലസാന്നിധ്യം നഷ്ടമായതും ഭക്ഷ്യവിഭവങ്ങൾക്ക് ക്ഷാമം നേരിട്ടതുമാണ് ആനകൾ കൂട്ടത്തോടെ കാട് വിടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞയിടെ കുരുമ്പൻമൂഴി മേഖലയിൽ ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.
കൃഷി ഉപേക്ഷിച്ച് കർഷകർ
ശബരിമല വന മേഖലയോടു ചേർന്നുകിടക്കുന്ന പ്രദേശമാണ് കിഴക്കൻ മേഖല. കൃഷിയാണ് നാട്ടുകാരുടെ പ്രധാന വരുമാന മാർഗം. എന്നാൽ വന്യമൃഗങ്ങൾ മൂലം കൃഷി ഉപേക്ഷിക്കുകയാണ് പലരും. ആനയെ കൂടാതെ പന്നി, കുരങ്ങ്, പോത്ത് തുടങ്ങിയവ കൃഷി നശിപ്പിക്കുകയാണ്. വനത്തിനുള്ളിൽ മൃഗങ്ങൾക്കു ഭക്ഷണവും വെള്ളവും ലഭ്യമാക്കാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാർ വേലികൾ സ്ഥാപിച്ചെങ്കിലും അതും വന്യമൃഗങ്ങൾ തകർത്തു.
ലക്ഷങ്ങൾ ചെലവിട്ടാണ് സോളാർ വേലികൾ സ്ഥാപിച്ചത്. ഇവ പുനർനിർമിക്കാനും തകരാർ പരിഹരിക്കാനും അധികൃതർ തയ്യാറാകണം.
ശശിധരൻ, പ്രദേശവാസി