arrest

കറുകച്ചാൽ: യാത്രക്കാരനെ ആക്രമിച്ച ശേഷം അയ്യായിരം രൂപ തട്ടിയെടുത്ത കേസ് അന്വേഷിക്കാനെത്തിയ പൊലീസുകാരെ പ്രതിയും ഭാര്യയും ചേർന്ന് ആക്രമിച്ചു. താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജു (50), ഭാര്യ മഞ്ജു (46) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മുണ്ടത്താനം പൂതുക്കുഴിയിൽ പ്രസാദിനെയാണ് (65) ഇവർ ആക്രമിച്ച് പണം തട്ടിയെടുത്തത്.

ചൊവ്വാഴ്ച രാത്രി ഒൻപതോടെ, മുണ്ടത്താനത്തായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രസാദിനെ മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു പ്രസാദ് തടഞ്ഞ ശേഷം ആക്രമിക്കുകയും പണമടങ്ങിയ പഴ്‌സ് തട്ടിയെടുക്കുകയുമായിരുന്നു. പരിക്കേറ്റ പ്രസാദിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദിന്റെ പരാതിയെ തുടർന്ന് രാത്രി പൊലീസ് ബിജുവിന്റെ വീട്ടിലെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പിടികൂടുന്നതിനിടയിൽ സി.പി.ഒ. വിനീത് ആർ.നായരുടെ കൈയ്യിൽ ഇയാൾ കടിച്ചു. മറ്റ് പൊലീസുകാർ ചേർന്ന് ബിജുവിനെ കീഴടക്കി. എന്നാൽ, പട്ടിക കഷ്ണവുമായെത്തിയ ബിജുവിന്റെ ഭാര്യ മഞ്ജു സി.പി.ഒമാരായ പി.ടി.ബിജുലാൽ, ബിബിൻ ബാലചന്ദ്രൻ എന്നിവരെ ആക്രമിച്ചു. പൊലീസിനെ ആക്രമിച്ചതിന് മഞ്ജുവിനെതിരെ മണിമല പൊലീസും പ്രസാദിനെ ആക്രമിച്ച് പണം തട്ടിയതിന് കറുകച്ചാൽ പൊലീസും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.