പൊൻകുന്നം: അയൽക്കൂട്ടത്തിൽ നടത്തിയ ചിട്ടിയിൽ പണം നഷ്ടപ്പെട്ടവർക്ക് മൂന്നുമാസത്തിനുള്ളിൽ കൊടുത്തുതീർക്കാമെന്ന് പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ നടത്തിയ ചർച്ചയിൽ ധാരണ. ഒൻപത് സ്ത്രീകൾ ചേർന്ന് നടത്തിയ ചിട്ടിയിൽ ഒന്നരക്കോടി രൂപയോളം കൊടുത്തുതീർക്കാനുണ്ട്. മുൻധാരണപ്രകാരം പണം കൊടുക്കുമെന്ന് അറിയിച്ച ദിവസവും കിട്ടാതായതോടെ ജനങ്ങൾ പ്രതിഷേധവുമായി പൊലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്നാണ് ചർച്ചയും ധാരണയുമായത്. ശനിയാഴ്ച വൈകിട്ട് പൊൻകുന്നം പൊലീസ് സ്‌റ്റേഷനിൽ ചിട്ടിനടത്തിപ്പുകാർ ആകെ കൊണ്ടുവന്നത് 5,40,000 രൂപയാണ്. ഇതിൽ നിന്ന് മൂവായിരം രൂപ വീതമാണ് ഓരോരുത്തർക്കും നൽകാനായത്. സി.പി.എമ്മിന്റെ മുൻ വനിതാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചിട്ടിയിൽ 154 പേർക്ക് പണം കിട്ടാനുണ്ട്. ഒന്നരലക്ഷം രൂപയുടെ ചിട്ടിയിൽ ഒരു ലക്ഷം രൂപയിലേറെ ഓരോരുത്തരും തവണ അടച്ചിട്ടുണ്ട്. ചിട്ടിപ്പണം നടത്തിപ്പുകാർ വസ്തുവകകൾ വാങ്ങിക്കൂട്ടുന്നതിന് വിനിയോഗിച്ചതായാണ് ആരോപണം. നടത്തിപ്പുകാരിൽ ചിലർ അടുത്തിടെ ആസ്തികൾ വാങ്ങുകയും ചിട്ടിപ്പണം ബ്ലേഡ് പലിശയ്ക്ക് വായ്പ കൊടുത്തതായും പരാതിക്കാർ പറഞ്ഞു.

നടപടി സ്വീകരിക്കണം

പൊൻകുന്നം: ചിറക്കടവ് രണ്ടാംവാർഡിൽ ശാന്തിഗ്രാമിൽ നടന്ന ചിട്ടിതട്ടിപ്പിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.എം പൊൻകുന്നം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പണം നഷ്ടപ്പെട്ടവർക്ക് തിരികെ ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളിൽ പാർട്ടി ജനങ്ങൾക്കൊപ്പമുണ്ടാവും. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ക്രമക്കേടുകളിൽ പാർട്ടിക്ക് ബന്ധമില്ലെന്നും ലോക്കൽ സെക്രട്ടറി കെ.സേതുനാഥ് അറിയിച്ചു.