പാലാ : കൈലി മുണ്ടും ബനിയനും തൊപ്പിയും ധരിച്ച് ''ജുഗുനു''വും കൂട്ടുകാരും മുത്തോലിയിലെ വഴിയിൽ രാത്രി കാത്തുനിന്നു. ഒരു കിലോ കഞ്ചാവിന് ഒറ്റയടിക്ക് വാങ്ങാൻ ആളായതിന്റെ സന്തോഷത്തിൽ മുലുക്ക് (39) ബൈക്കിൽ പാഞ്ഞെത്തി.

നേരത്തെ പറഞ്ഞുവച്ചുപോലെ ജുഗുനു 'സലാം ചെയ്ത് ' കോഡ് കാണിച്ചു. മുലുക്ക് ബൈക്ക് നിർത്തി ബാഗിൽ നിന്ന് ''സാധനം'' കൈയിലെടുത്തു. ഇതോടെ ജുഗുനുവും കൂട്ടുകാരും മുലുക്കിനെ ഞൊടിയിടയിൽ ചാടിപ്പിടിച്ചു. മുലുക്ക് അമ്പരന്നു നിൽക്കെ തൊട്ടു പുറകെ പാലാ എക്‌സൈസ് സർക്കിളിന്റെ ജീപ്പിൽ യൂണിഫോം അണിഞ്ഞ എക്‌സൈസുകാരുമെത്തി.അപ്പോഴാണ് താൻ കുടുങ്ങിയ വിവരം മുലുക്കിന് മനസിലായത്.

അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ബൈക്കിൽ കറങ്ങിനടന്ന് വൻതോതിൽ കഞ്ചാവ് വിറ്റുവന്ന ബംഗാൾ നടുൻഗഞ്ച് ജില്ലയിലെ മുലുക്കിനെ പിടികൂടാൻ എക്‌സൈസ് പാലാ സർക്കിൾ ഇൻസ്‌പെക്ടർ രജേഷ് ജോണാണ് കൈലി മുണ്ടും ബനിയനും ഉടുത്ത് 'ജുഗുനു ' ആയി മാറിയത്.

മുലുക്കിന്റെ മറ്റൊരു സുഹൃത്തായ ഷേർബി മുഖേനയാണ് പാലായിൽ ഹോട്ടൽ തൊഴിലാളിയായ ജുഗുനു എന്ന മട്ടിൽ സി.ഐ. രജേഷ് ജോൺ മുലുക്കുമായി ആദ്യം ഫോണിൽ ബന്ധപ്പെട്ടത്. തുടർന്ന് ഒരു കിലോ കഞ്ചാവ് അത്യാവശ്യമായി വേണമെന്ന് ആവശ്യപ്പെടുകയിരുന്നു.

ഇതിനായി മുലുക്ക് ആദ്യം 60,000 രൂപാ വില പറഞ്ഞു. ഒടുവിൽ ജുഗുനു, മുലുക്കുമായി വിലപേശി അത് 40,000 ആയി കുറച്ചു. മുകളിൽ യഥാർത്ഥ നോട്ടും താഴെ പേപ്പർ മുറിച്ചതും ചേർത്ത് കെട്ടി നാല്പത്തിനായിരം രൂപയുടെ ഓളം തോന്നിക്കുന്ന മട്ടിൽ തുകയും കൈയ്യിൽ പിടിച്ചാണ് ജുഗുനു മുത്തോലിയിൽ രാത്രി മുലുക്കിനായി കാത്തുനിന്നത്. വരുമ്പോഴെ സലാം പറയണമെന്നാണ് മുലുക്ക് നിർദ്ദേശിച്ച കോഡ്. ഇതനുസരിച്ചാണ് ജുഗുനുവായി വേഷപ്രച്ഛന്നനായ സി.ഐ.രജേഷ് ജോൺ മുലുക്കിനെ കണ്ടപ്പോൾ തന്നെ സലാം പറഞ്ഞത്.

പാലായിലും പരസരപ്രദേശത്തുമുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും താൻ വൻതോതിൽ കഞ്ചാവ് വിറ്റിരുന്നതായി മുലുക്ക് എക്‌സൈസ് സംഘത്തിന് മൊഴി നൽകി. ബംഗാളിൽ നന്നും ട്രെയിൻ മാർഗാമാണ് കോട്ടയത്ത് കഞ്ചാവ് എത്തിക്കുന്നതെന്നും ഇയാൾ എക്‌സൈസിനോട് വെളിപ്പെടുത്തി.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രജേഷ് ജോണിനൊപ്പം കോട്ടയം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടർ എൻ.വി. സന്തോഷ് കുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സുനിൽ കുമാർ, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗവും അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടറുമായ ഫിലിപ്പ് തോമസ്, പ്രവന്റീവ് ഓഫീസർമാരായ അരുൺ സി. ദാസ്, രഞ്ജിത്ത് കെ. നന്ത്യാട്ട്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ആരോമൽ, പ്രസീത് എന്നിവരും മുലുക്കിനെ കുടുക്കിയ സംഘത്തിലുണ്ടായിരുന്നു.


ഫേട്ടോ അടിക്കുറിപ്പ്:
1. മുലുക്കിനെ എക്‌സൈസ് സംഘം പിടികൂടിയപ്പോൾ

2. ഇയാളിൽ നിന്നും കണ്ടെത്തിയ കഞ്ചാവ്‌