caravan

ഇടുക്കി : ടൂറിസത്തിന് പുത്തൻ ഉണർവ് നൽകി സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ ആരംഭിക്കുന്നു. മനോഹരമായ കുന്നും കാടും തോട്ടങ്ങളുമെല്ലാം ഇനി കാരവനിൽ സഞ്ചരിച്ചുകൊണ്ട് കാണാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്വകാര്യ സഹകരണത്തോടെയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 'കാരവൻ കേരള' പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ സ്വകാര്യമേഖലയിൽ നിന്ന് ഇതുവരെ 303 കാരവനുകൾക്കായി 154 അപേക്ഷ ടൂറിസം വകുപ്പിന് ലഭിച്ചു. ആദ്യ 100 കാരവൻ പാർക്കുകൾക്കായി 67 സ്ഥാപനങ്ങൾ മുന്നോട്ട് വന്നുകഴിഞ്ഞു. സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വേനലവധിക്കു മുൻപ് വാഗമണിൽ തുറക്കും.


 രാജകീയ സൗകര്യങ്ങൾ

ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടിയ അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങൾ കാരവനിലുണ്ടാകും.

അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവൻപാർക്കുകൾക്ക് അനുമതി നൽകുന്നത്. 50 സെന്റ് ഭൂമിയാണ് ആവശ്യമായ ചുരുങ്ങിയ സ്ഥലം. ആദ്യ 100 കാരവൻ അപേക്ഷകർക്ക് 7.5 ലക്ഷം രൂപ അല്ലെങ്കിൽ നിക്ഷേപത്തുകയുടെ 15 ശതമാനം, അടുത്ത 100 പേർക്ക് യഥാക്രമം 5 ലക്ഷം, അല്ലെങ്കിൽ 10 ശതമാനം, അടുത്ത 100 പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ 5 ശതമാനം എന്നിങ്ങനെ സബ്‌സിഡി വിനോദസഞ്ചാര വകുപ്പ് നൽകുന്നുണ്ട്.

നെൽവയൽ, കൃഷി, ജലസംഭരണി, ഉൾനാടൻ മൽസ്യബന്ധനം, പരമ്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ, കുടുംബശ്രീ എന്നിവയെയെല്ലാം ഉൾപ്പെടുത്തി വിപുലമായാണ് പദ്ധതി നടപ്പാക്കുന്നത്.