
കോട്ടയം: സംസ്ഥാന സർക്കാർ ഏറ്റെടുത്ത കേരള പേപ്പർ പ്രൊഡക്‌ട്സ് (വെള്ളൂർ ന്യൂസ് പ്രിന്റ് ) ഫാക്ടറിയിൽ ഏപ്രിലിൽ ഉത്പാദനം ആരംഭിക്കും. കേന്ദ്ര സർക്കാർ അടച്ചു പൂട്ടിയതിനെ തുടർന്ന് മൂന്നു വർഷമായി പ്രവർത്തനം നിലച്ചിരുന്ന ഫാക്ടറി ആറു വർഷമായി അറ്റകുറ്റപ്പണികൾ നടത്താതെ കിടക്കുകയായിരുന്നു. ഇപ്പോൾ പ്രത്യേക സമയക്രമം പാലിച്ചാണ് അറ്റകുറ്റപണികൾ നടത്തുന്നത്. ഫാക്ടറി മന്ത്രി പി. രാജീവ് സന്ദർശിച്ചു.
മാർച്ചോടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കും. കമ്പനിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി കരാറടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള 152 തൊഴിലാളികളും ദൗത്യം പൂർത്തീകരണത്തിനായി മുൻ പന്തിയിലുണ്ട്. പുറത്തു നിന്ന് ചെയ്യിച്ചിരുന്ന പല ജോലികളും ഇവർ സ്വന്തം കഴിവുകൾ വിനിയോഗിച്ച് നിർവഹിക്കുകയാണ്.
 രണ്ടാം ഘട്ടത്തിന് 44.94 കോടി
44.94 കോടി രൂപയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ തൊഴിലാളികളെ നിയമിക്കും. സാങ്കേതിക കഴിവുകളും മേഖലയിലെ തൊഴിൽ പരിചയവും മുൻനിർത്തി കരാറടിസ്ഥാനത്തിയിരിക്കും നിയമനം. പേപ്പർ മെഷീൻ പ്ലാന്റ്, പൾപ്പ് മില്ല്, ഡി ഇങ്കിംഗ് പ്ലാന്റ്, വേ്സ്റ്റ് പേപ്പർ ഗോഡൗൺ, യൂട്ടിലിറ്റി പവർ പ്ലാന്റ്, പമ്പ് ഹൗസ് എന്നിവിടങ്ങളിൽ നടക്കുന്ന അറ്റകുറ്റപ്പണി മന്ത്രി നേരിട്ടു വിലയിരുത്തി. കമ്പനി സ്‌പെഷൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനി കേന്ദ്രസർക്കാരിൽനിന്ന് ബാദ്ധ്യതകൾ തീർത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. തുടർന്ന് കേരള പേപ്പർ പ്രൊഡക്‌ട്സ് ലിമിറ്റഡാക്കി പുനസംഘടിപ്പിച്ച് കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനം ആരംഭിച്ചു.
'' കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡ് പ്രവർത്തന സജ്ജമാക്കുന്നതിനുള്ള 34.30 കോടിയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ മികവാർന്ന നിലയിൽ പുരോഗമിക്കുകയാണ്. സർക്കാർ തലത്തിൽ രണ്ടാഴ്ചയിലൊരിക്കൽ പ്രവർത്തന വിലയിരുത്തൽ നടത്തുകയും സഹായങ്ങൾ കൃത്യമായി ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്''
-മന്ത്രി പി.രാജീവ്