പാലാ : ''എന്റെ നാടിനടുത്താണ് മൂന്നു പെൺമക്കളും അച്ഛനും അമ്മയും അടങ്ങിയ പാവപ്പെട്ട ആ കുടുംബം. അച്ഛൻ ഓട്ടോറിക്ഷ ഓടിച്ച് ഒരുവിധം കുടുംബം പുലർത്തുന്നു. മൂന്ന് പെൺകുട്ടികളും നന്നായി പഠിക്കും. കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞുവളർന്നിരുന്ന പെൺകുട്ടികളിൽ മൂത്തയാൾ പക്ഷെ ഫേസ്ബുക്കിലൂടെ ഒരു യുവാവിനെ പരിചയപ്പെട്ടു. അവനാകട്ടെ കള്ളും, കഞ്ചാവും. ഒരു രാത്രി ആ കുടുംബത്തിന്റെ ഹൃദയം തകർത്തുകൊണ്ട് മുത്ത പെൺകുട്ടി ആ യുവാവിനൊപ്പം ബൈക്കിൽ കടന്നുകളഞ്ഞു. വിലപിച്ചെത്തിയ മാതാപിതാക്കളുടെ ഹൃദയവേദന കണ്ട് പൊലീസ് ഉണർന്ന് പ്രവർത്തിച്ചു. പുലർച്ചെ 1.15 ന് പോയ പെൺകുട്ടിയെ 4 ന് തന്നെ തിരികെ വീട്ടിലെത്തിക്കാൻ പൊലീസിന് കഴിഞ്ഞു.
മുൻ അദ്ധ്യാപകൻ കൂടിയായ പാലാ ഡിവൈ.എസ്.പി. ഷാജു ജോസ് പറയുമ്പോൾ ആകാംക്ഷാപൂർവം ശ്രോതാക്കളായിരിക്കുകയായിരുന്നു രാമപുരം ഗേൾസ് ഹൈസ്‌കൂളിലെ 150ഓളം കൗമാരക്കാരികളും, അവരുടെ അദ്ധ്യാപകരും മാതാപിതാക്കളും.
''പെൺകുട്ടി തിരികെയെത്തിടത്തല്ല ഈ സംഭവത്തിന്റെ ക്ലൈമാക്‌സ്. ഈ കുട്ടിയെ തിരികെ എത്തിച്ചതിന്റെ പിറ്റേന്ന് എന്റെ വീട്ടിൽ കഴിഞ്ഞ, രണ്ടുവർഷമായി ഉണ്ടായിരുന്ന ഒരു നാടൻ നായ ഇറങ്ങിപ്പോയി. എവിടെയാണെന്നറിയാതെ ഞങ്ങൾ വിഷമിച്ചു. എന്റെ മക്കൾ ഓമനിച്ച് വളർത്തിയിരുന്ന നായ്ക്കുട്ടിയാണ്. ഇതിനെ കാണാതായാതോടെ എന്റെ ഏഴ് വയസുകാരി മകൾ ദുഃഖം സഹിക്കവയ്യാതെ വാവിട്ടു കരഞ്ഞു. എന്റെ ഭാര്യയും മറ്റ് രണ്ട് മക്കളും സങ്കടത്തിലായി. നായയെ അന്വേഷിച്ച് ഞാൻ റോഡിലേക്കിറങ്ങിയപ്പോൾ അന്ന്, രാത്രി ഇറങ്ങിപ്പോയ നമ്മുടെ കഥാനായികയായ പെൺകുട്ടിയെ കണ്ടു. നായയെ കാണാനില്ലെന്ന് അറിഞ്ഞപ്പോൾ അവൾക്കും വിഷമം. ഞാനവളോട് പറഞ്ഞു. ഒരു നായ ഇറങ്ങിപ്പോയപ്പോൾ എന്റെ ഭാര്യയും മക്കളും അനുഭവിച്ച വിഷമം നീ കണ്ടോ. അപ്പോൾ ഇത്രയും വർഷം ഓമനിച്ചു വളർത്തിയ നീ മറ്റൊരാളോടൊപ്പം ഇറങ്ങിപ്പോയപ്പോൾ നിന്റെ അച്ഛനും അമ്മയും സഹോദരങ്ങളും അനുഭവിച്ച വേദനയുടെ അളവ് എത്രയോ കഠിനമായിരിക്കും. ഇനിയെങ്കിലും നീ നന്നായി ജീവിക്കണം.
എന്റെ നാട്ടിലുള്ള ആ പെൺകുട്ടിക്ക് കൊടുത്ത ഉപദേശം എന്റെ മുന്നിലിരിക്കുന്ന പ്രിയപ്പെട്ട കുഞ്ഞുങ്ങളോടായി ഞാൻ ആവർത്തിക്കുകയാണ്. മാതാപിതാക്കളെ വിഷമിപ്പിക്കാതെ നിങ്ങൾ നന്നായി ജീവിക്കണം അദ്ദേഹം പറഞ്ഞു. ഡിവൈ.എസ്.പി. ഷാജു ജോസ് തന്നെ ആവിഷ്‌കരിച്ച ''നമ്മുടെ പൊന്നോമനകൾ'' എന്ന പരിപാടിയുടെ ആദ്യ ക്ലാസാണ് രാമപുരം എസ്.എച്ച് ഗേൾസ് ഹൈസ്‌കൂളിൽ നടന്നത്. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ക്ലാസ് ഉദ്ഘടാനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ റോസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ലിസമ്മ മത്തച്ചൻ, രാമപുരം എസ്.ഐ. പി.എസ്. അരുൺ കുമാർ, അദ്ധ്യാപകൻ ജോബി തോമസ്, വിദ്യാർത്ഥി പ്രതിനിധി ഹെലൻ സിജോ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥിനികൾക്ക് ഏത് പ്രശ്‌നം ഉണ്ടായാലും വനിതാ പൊലീസുമായി ബന്ധപ്പെടാനുളള ഫോൺ നമ്പരുകളും ക്ലാസിന്റെ ഭാഗമായി നൽകി.


ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും പൊന്നോമനയാണ്

കുട്ടികളെക്കൊണ്ട് ഡിവൈ.എസ്.പി എഴുതിച്ചു; ''ഞാനെന്റെ അച്ഛന്റെയും അമ്മയുടെയും പൊന്നോമനയാണ്. എന്റെ നന്മ ഈ ലോകത്ത് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്റെ മാതാപിതാക്കൾ മാത്രമാണ്'. ഈ വാക്കുകൾ ഒരു മന്ത്രംപോലെ രാവിലെ ഉണരാൻ നേരത്തും ഉറങ്ങാൻ നേരത്തും നിങ്ങൾ മനസ്സിൽ ഉരുവിടണം. നിങ്ങളൊരു തെറ്റിലേക്കും പോകില്ല. ഞാൻ ഉറപ്പു പറയുന്നു. ഈ പുണ്യാക്ഷരങ്ങൾ ഉരുവിടുന്ന നിങ്ങളെ ദൈവം രക്ഷിക്കും ഉറപ്പാണ്.