poliyo

കോട്ടയം : ലോകത്തു നിന്ന് പോളിയോ രോഗം ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി 27 ന് സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ യജ്ഞം നടക്കും. ജില്ലയിലെ അഞ്ചു വയസ് വരെയുള്ള 1.08 ലക്ഷത്തിലധികം കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പോളിയോക്കെതിരായ തുള്ളിമരുന്ന് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ അറിയിച്ചു. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്.

ബൂത്തുകളിൽ കുട്ടികളുമായി എത്തുമ്പോൾ കൈകൾ അണുവിമുക്ത മാക്കുകയും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കുന്ന ബൂത്തുകളിലെ തിരക്ക് ഒഴിവാക്കാനായി ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്ന സമയത്ത് കുട്ടികളുമായി എത്തി തുള്ളിമരുന്ന് നൽകാൻ ശ്രദ്ധിക്കണം. കൊവിഡ് മാർഗനിർദ്ദേശങ്ങളനുസരിച്ച് തുള്ളിമരുന്ന് വിതരണം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരും വോളണ്ടിയർമാരുമാണ് തുള്ളിമരുന്ന് വിതരണം നടത്തുക. തദ്ദേശസ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് യജ്ഞം സംഘടിപ്പിക്കുന്നത്.

കേരളത്തിൽ രണ്ടായിരത്തിനു ശേഷവും രാജ്യത്ത് 2011 നു ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന രാജ്യത്തെ പോളിയോ മുക്തമായി പ്രഖ്യാപിച്ചു. എങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാദ്ധ്യത ഒഴിവാക്കാനാണ് മരുന്ന് നൽകുന്നത്. അഞ്ചു വയസിനു താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകണം.

ഡോ.എൻ.പ്രിയ , ഡി.എം.ഒ