പാലാ: നഗരപ്രദേശത്ത് ഇരുപത്തിനാല് മണിക്കൂറും ജലലഭ്യത ഉറപ്പുവരുത്താൻ ആവശ്യമായ വികസന പദ്ധതി ആരംഭിക്കണമെന്ന് നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര വാട്ടർ അതോറിട്ടി അധികൃതരോട് ആവശ്യപ്പെട്ടു. തടസരഹിത ശുദ്ധജല വിതരണം സാദ്ധ്യമാക്കാനുള്ള നടപടികളാണ് ഉണ്ടാവേണ്ടത്.ഇപ്പോൾ ഒരു ദിവസം ഏതാനും മണിക്കൂറുകൾ മാത്രമേ നഗരത്തിന്റെ വിവിധ മേഖലകളിൽ ജലം എത്തുന്നുള്ളൂ എന്ന് നഗരസഭാ ചെയർമാൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ജോസ്.കെ.മാണി എം.പിയുടെ നേതൃത്വത്തിൽ ജലവിഭവ വകുപ്പുമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് മന്ത്രിയുടെ അടിയന്തിര ഇടപെടലിനെ തുടർന്ന് വാട്ടർ അതോറട്ടറി ടെക്‌നിക്കൽ മെമ്പർ എസ്.ശ്രീകുമാർ ഇന്നലെ വിളിച്ചു ചേർത്ത ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് നഗരസഭാ ചെയർമാൻ നഗരത്തിന്റെ ആവശ്യം ഉന്നയിച്ചത്. നഗര ജലവിതരണം ശക്തിപ്പെടുത്താൻ ശുദ്ധീകരണ ശേഷി കുറഞ്ഞ പ്ലാന്റിന്റെ ശേഷി കാലോചിതമായി 12 എം.എൽ.ഡി ആയി വർദ്ധിപ്പിക്കുന്നതിനൊപ്പം വിതരണലൈനുകൾ മാറ്റി സ്ഥാപിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.
ഇതിനായി ഉടൻ സർവേയ്ക്ക് നിർദ്ദേശം നൽകിയതായി വാട്ടർ അതോറാട്ടറി അധികൃതർ ചെയർമാനെ അറിയിച്ചു. വള്ളിച്ചിറ ളാലം വില്ലേജ് പദ്ധതി വിപുലീകരണത്തിനായി മീനച്ചിലാറ്റിൽ നിർമ്മിച്ച കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിന് തുടർ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പാലാ ജനറൽ ആശുപത്രിക്ക് പ്രതിദിനം പത്ത് ലക്ഷം ലിറ്റർ വെള്ളം ആവശ്യമുണ്ടാകും എന്ന് ചർച്ചയിൽ പങ്കെടുത്ത ആശുപത്രി ആർ.എം.ഒ.ഡോ.അനീഷ് ഭദ്രൻ ചൂണ്ടിക്കാട്ടി.ആശുപത്രിയിലേക്ക് ഒരു പൈപ്പ് ലൈൻ കൂടി ലഭ്യമാക്കുമെന്ന് അധികൃതർ ഉറപ്പു നൽകി.