അടിമാലി: വൈകുന്നേരം ആറ് മണിക്കുശേഷം അടിമാലിയുടെ സമീപമേഖലകളിലേക്ക് സർവ്വീസ് നടത്തുന്ന ബസുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുള്ളത് യാത്രക്കാരെ വലയ്ക്കുന്നു.ബൈസൺവാലിയും മാങ്കുളവുമടക്കമുള്ള മേഖലകളിലേക്ക് മുമ്പ് ഏഴരവരെ ബസ് സർവ്വീസുകൾ നടന്നു വന്നിരുന്നു.കൊവിഡ് കാലത്തെ അടച്ചിടലിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ ഈ ബസ് സർവ്വീസുകൾ നിലക്കുകയും ആറ് മണിക്ക് ശേഷമുള്ള യാത്ര സാദ്ധ്യമല്ലാതാവുകയും ചെയ്തു.അടിമാലിയുമായി ചേർന്ന് കിടക്കുന്ന മറ്റ് ചിലയിടങ്ങളിലേക്കുമുള്ള ആളുകൾ സമാന രീതിയിൽ യാത്രാക്ലേശം നേരിടുന്നുണ്ട്.നിലച്ച ബസ് സർവ്വീസുകൾ പുനരാരംഭിക്കുകയോ യാത്രാ ക്ലേശം രൂക്ഷമായ ഇടങ്ങളിലേക്ക് കെ എസ് ആർ ടി സി സർവ്വീസുകൾ ആരംഭിക്കുകയോ വേണമെന്നാണ് ആവശ്യം.സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർത്ഥികളും അയൽജില്ലകളിലേക്കുള്ള ദീർഘദൂര യാത്ര കഴിഞ്ഞെത്തുന്നവരുമൊക്കെയാണ് ആറ് മണിക്കു ശേഷമുള്ള ബസ് സർവ്വീസുകളുടെ കുറവ് മൂലം പ്രയാസമനുഭവിക്കുന്നവരിലേറെയും.കോട്ടയവും എറണാകുളവും അടക്കമുള്ള ജില്ലകളിൽ പഠനം നടത്തി വാരന്ത്യങ്ങളിൽ വീടുകളിൽ എത്തുന്ന വിദ്യാർത്ഥികൾക്കും ബസ് സർവ്വീസുകളുടെ കുറവ് വെല്ലുവിളി ഉയർത്തുന്നുണ്ട്.
ടാക്സി വിളിക്കണം
ആറ് മണിക്ക് ശേഷം അടിമാലിയിൽ നിന്നും ഉൾമേഖലകളിലേക്ക് പോകേണ്ടവർ പലപ്പോഴും ഇതര സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയോ ടാക്‌സി വാഹനങ്ങൾ ഉപയോഗപ്പെടുത്തുകയോ ചെയ്യേണ്ട സാഹചര്യമുണ്ട്.ഇത് സാധാരണകാർക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നു.ഈ സാഹചര്യത്തിലാണ് ആറ് മണിക്ക് ശേഷം നിലച്ച ബസ് സർവ്വീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്.